Home News Breaking News സിംഗൂരിലേക്ക് മടങ്ങിവരാന്‍ ടാറ്റയെ ക്ഷണിച്ച് പശ്ചിമ ബംഗാള്‍ ബിജെപി

സിംഗൂരിലേക്ക് മടങ്ങിവരാന്‍ ടാറ്റയെ ക്ഷണിച്ച് പശ്ചിമ ബംഗാള്‍ ബിജെപി

Advertisement

കൊല്‍ക്കത്ത: രണ്ടു പതിറ്റാണ്ട് മുന്‍പ് നാനോ കാര്‍ ഫാക്ടറിക്കായി ഇടതുപക്ഷ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതിനെതിരെ നടന്ന പ്രക്ഷോഭങ്ങളിലൂടെ വാര്‍ത്തയില്‍ ഇടംനേടിയ സിംഗൂരിലേക്ക് മടങ്ങിവരാന്‍ ടാറ്റ ഗ്രൂപ്പിനെ ക്ഷണിച്ച് പശ്ചിമ ബംഗാള്‍ ബിജെപി ഘടകം. ഭൂമി ഏറ്റെടുക്കല്‍ തര്‍ക്കങ്ങള്‍ കാരണം നാനോ പ്രോജക്ട് ഇവിടെ നിന്നും മാറ്റിയപ്പോള്‍ ഉണ്ടായ മോശം പ്രതിച്ഛായയെ മറികടക്കാന്‍ ടാറ്റയുടെ തിരിച്ചുവരവ് സഹായിക്കുമെന്ന് ബിജെപി പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് സമീക് ഭട്ടാചാര്യ പറഞ്ഞു. സംസ്ഥാനം വീണ്ടും ബിസിനസ് നിക്ഷേപങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്നും കമ്പനികളെ സ്വാഗതം ചെയ്യുന്നുവെന്നുമുള്ള പ്രതീതി ജനിപ്പിക്കാന്‍ ഈ ചുവടുവെപ്പ് ഗുണം ചെയ്യുമെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍.

സംസ്ഥാനത്തെ വ്യവസായ വളര്‍ച്ചയ്ക്ക് ഭൂനയത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് വളരെ നിര്‍ണായകമാണെന്ന് സമീക് ഭട്ടാചാര്യ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വ്യവസായ മരവിപ്പ് പരിഹരിക്കുന്നതിന് സാമ്പത്തിക പുനഃക്രമീകരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തൊഴിലധിഷ്ഠിത മേഖലകളിലും മൂലധനാധിഷ്ഠിത മേഖലകളിലും ഒരേപോലെ ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള പാര്‍ട്ടിയുടെ വിപുലമായ തന്ത്രപരമായ പദ്ധതി ബിജെപി നേതാവ് വിശദീകരിച്ചു. പശ്ചിമ ബംഗാളില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കാനുള്ള ഈ ശ്രമം ഒരു വഴിത്തിരിവാകുമെന്നും മേഖലയെ വീണ്ടും ഒരു പ്രധാന വ്യവസായ കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ബിസിനസ് സൗഹൃദാന്തരീക്ഷവുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാരിന്റെ നയങ്ങളെ ഭട്ടാചാര്യ രൂക്ഷമായി വിമര്‍ശിച്ചു. ഈ നയങ്ങളാണ് സംസ്ഥാനത്ത് നിന്ന് ബിസിനസ്സുകള്‍ ഒഴിഞ്ഞുപോകാന്‍ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. കൂടുതല്‍ ബിസിനസ്സ് സൗഹൃദ അന്തരീക്ഷം ഉറപ്പാക്കി ഈ പ്രവണത മാറ്റാന്‍ പുതിയ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement