ഹൈദരാബാദ്: സ്ത്രീസുരക്ഷ നേരിട്ട് പരിശോധിക്കാൻ യൂനിഫോം അഴിച്ച് സാധാരണ വേഷത്തിൽ വനിതാ പോലീസ് കമ്മീഷണർ തെരുവിലിറങ്ങി. ഹൈദരാബാദിലെ മൽക്കാജ്‌ഗിരി പൊലീസ് കമ്മീഷണറായ സുമതിയാണ് പുലർച്ചെ തനിച്ച് റോഡിലിറങ്ങിയത്. സ്ത്രീകൾ രാത്രികാലത്ത് നഗരത്തിൽ നേരിടുന്ന സുരക്ഷാ വെല്ലുവിളി മനസ്സിലാക്കാൻ വേണ്ടി നടത്തിയ പരിശോധന വൻ കൈയ്യടി നേടി. സാധാരണ വേഷത്തിൽ, പൊലീസ് അകമ്പടിയില്ലാതെ രാത്രി വൈകി ബസ് സ്റ്റോപ്പിൽ തനിച്ച് നിന്ന കമ്മീഷണർക്ക് ഞെട്ടിക്കുന്ന അനുഭവമാണുണ്ടായത്. 40-ഓളം പുരുഷന്മാർ ഇവരെ മോശം ഉദ്ദേശ്യത്തോടെ സമീപിച്ചു.
പുലർച്ചെ 12:30 മുതൽ 3:30 വരെ മൂന്ന് മണിക്കൂർ സമയമാണ് അവർ നഗരത്തിലെ ഒരു ബസ് സ്റ്റോപ്പിൽ തനിച്ച് ചിലവഴിച്ചത്. ഈ മൂന്ന് മണിക്കൂറിനുള്ളിൽ 40-തോളം പുരുഷന്മാർ അവരെ സമീപിച്ചു. ഇതിൽ പലരും മദ്യപിച്ചിരുന്നതായും കഞ്ചാവ് പോലുള്ള ലഹരിക്ക് അടിമപ്പെട്ടവരാണെന്നും റിപ്പോർട്ടുകൾ പറയുന്നു. പൊലീസ് കമ്മീഷണറാണെന്ന് തിരിച്ചറിയാതെയാണ് യുവാക്കളും വിദ്യാർത്ഥികളും സ്വകാര്യ-സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ മോശമായി പെരുമാറിയത്. രാത്രി പൊതുസ്ഥലത്ത് സ്ത്രീകൾ നേരിടുന്ന ദുരനുഭവം സംബന്ധിച്ച് പരാതികൾ കൂടിവരുന്ന സാഹചര്യത്തലാണ് കമ്മീഷണർ വേഷം മാറിയെത്തിയത്.
നഗരത്തിലെ രാത്രികാലത്തെ സാഹചര്യം നേരിട്ട് പഠിക്കുകയായിരുന്നു ലക്ഷ്യം. തന്നെ സമീപിച്ച 40 പുരുഷന്മാരുടെയും ഐഡി കാർഡുകൾ പരിശോധിച്ച പൊലീസ്, അവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇവരെയെല്ലാം താക്കീത് നൽകി വിട്ടയച്ചു. പൊതുസ്ഥലങ്ങളിൽ സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നതിൽ എല്ലാവർക്കും കർശന നിർദേശം. 25 വർഷം മുൻപ് തന്റെ സർവീസിന്റെ തുടക്കകാലത്ത് കാസിപ്പേട്ട് റെയിൽവേ സ്റ്റേഷന് സമീപത്തും സുമതി സമാനമായ രീതിയിൽ ‘അണ്ടർകവർ’ ഓപ്പറേഷൻ നടത്തിയിരുന്നു. തെലങ്കാന കേഡറിലെ മുതിർന്ന ഉദ്യോഗസ്ഥയായ അവർ മെയ് 1-നാണ് മൽക്കാജ്‌ഗിരി കമ്മീഷണറായി ചുമതലയേറ്റത്. കമ്മീഷണറുടെ ഈ ധീരമായ നടപടിയെ ഹൈദരാബാദിലെ സ്ത്രീകളും പൊതുജനങ്ങളും വലിയ രീതിയിൽ പ്രശംസിച്ചു.





























