അലഹബാദ് . പൊതുസ്ഥലങ്ങള്‍ വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ മതപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കാനായി അനുവദിക്കാനാകില്ലെന്ന് അലഹാബാദ് ഹൈക്കോടതി. നമസ്‌കാരം ഉള്‍പ്പെടെയുള്ള മതാചാരങ്ങള്‍ പൊതു ഇടങ്ങളില്‍ ഏകപക്ഷീയമായി നടത്തുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മറ്റുള്ളവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
പൊതു ഇടത്തില്‍ നിസ്കാരത്തിന് അനുമതി തേടി സംബാല്‍ ജില്ലയിലെ ഇക്കൗണ സ്വദേശിയായ അസിന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ജസ്റ്റിസ് സരള്‍ ശ്രീവാസ്തവ, ജസ്റ്റിസ് ഗരിമ പ്രസാദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
പൊതുസ്ഥലങ്ങളില്‍ എല്ലാവര്‍ക്കും തുല്യ അവകാശമാണുള്ളത്. അതിനാല്‍ ഒരു വിഭാഗം മാത്രമായി അത് ഉപയോഗിക്കുന്നത് നിയമപരമായി അനുവദനീയമല്ലെന്ന് കോടതി വ്യക്തമാക്കി. മുനസീര്‍ ഖാന്‍ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് ഉത്തര്‍പ്രദേശ് ആന്‍ഡ് അദേഴ്‌സ് കേസ് ഉള്‍പ്പെടെയുള്ള മുന്‍ വിധികള്‍ പരാമര്‍ശിച്ചുകൊണ്ട്, സ്വകാര്യ സ്ഥലങ്ങളിലെ സത്യസന്ധമായ മതാചാരങ്ങള്‍ക്ക് സംരക്ഷണമുണ്ടെങ്കിലും ഏകപക്ഷീയമായ ഇടപെടലുകള്‍ക്ക് വിധേയമാക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. അത്തരം സംരക്ഷണം പതിവായ സംഘടിത മത പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനിയന്ത്രിത അവകാശമായി വ്യാഖ്യാനിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്വകാര്യ അതിരുകള്‍ക്കപ്പുറത്തേക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുകയും പൊതുക്രമത്തെ ബാധിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍, ഭരണകൂട ഇടപെടല്‍ അനുവദനീയമാകുമെന്നും കോടതി വ്യക്തമാക്കി. മതസ്വാതന്ത്ര്യം പരമമായ സ്വാതന്ത്ര്യമല്ലെന്നും, ക്രമസമാധാനത്തിനും മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കും വിധേയമാണെന്നും ബെഞ്ച് ആവര്‍ത്തിച്ചു.




































