കാമുകനോട് അടുത്തിടപഴകുന്നത് കണ്ടു; സഹോദരിമാരെ അരുംകൊല ചെയ്ത് 20കാരി

ലഖ്നൌ: സഹോദരിമാരെ കഴുത്തറുത്ത് കൊന്ന 20കാരി അറസ്റ്റിൽ. അഞ്ചും ഏഴും വയസ്സുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. മൂത്ത സഹോദരിയായ അഞ്ജലിയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ ഇറ്റാവയിലാണ് സംഭവം.

തിങ്കളാഴ്ചയാണ് അഞ്ചും ഏഴും വയസ്സുള്ള ശിൽപ്പി, രോഷ്നി എന്നീ കുട്ടികളെ വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ ശിൽപിയും റോഷ്‌നിയും വീട്ടിൽ തനിച്ചായിരുന്നു.

വൈകുന്നേരം അഞ്ച് മണിയോടെ കുടുംബത്തിലെ മറ്റുള്ളവർക്കൊപ്പം കാലിത്തീറ്റ ശേഖരിക്കാൻ പോയതായിരുന്നു കുട്ടികളുടെ അമ്മ സുശീല. തിരിച്ചെത്തിയപ്പോഴാണ് കുട്ടികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കാൺപൂർ സോൺ പൊലീസ് ഇൻസ്പെക്ടർ ജനറൽ പ്രശാന്ത് കുമാറും ഫോറൻസിക് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കുട്ടികളുമായി അടുപ്പമുള്ളവരാകാം കൊല നടത്തിയതെന്ന് തുടക്കം മുതൽ തന്നെ പൊലീസ് സംശയിച്ചു. കുടുംബാംഗങ്ങളെ എല്ലാവരെയും ചോദ്യംചെയ്തു. ചോദ്യംചെയ്യലിൽ കുട്ടികളുടെ മൂത്ത സഹോദരി അഞ്ജലി കുറ്റം സമ്മതിച്ചു. മൺവെട്ടി കൊണ്ടാണ് അഞ്ജലി കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

അമ്മ പുറത്തുപോയപ്പോൾ കാമുകൻ വീട്ടിൽ വന്നെന്നും തങ്ങൾ അടുത്തിടപഴകുന്നത് സഹോദരിമാർ കണ്ടെന്നും അഞ്ജലി ചോദ്യംചെയ്യലിൽ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. സഹോദരിമാർ സംഭവം പുറത്തുപറയുമെന്ന് ഭയന്നാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ വസ്ത്രത്തിലെ രക്തക്കറ കഴുകുകയും ആയുധം വൃത്തിയാക്കുകയും ചെയ്തു. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുത്തു. കഴുകിയ വസ്ത്രങ്ങളും വീടിനുള്ളിൽ നിന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

Advertisement