സ്റ്റേഷനിലെത്തിയ ഭർത്താവുമായി പൊരിഞ്ഞ തർക്കം, സൂചനയോട് എന്തിന് ചെയ്തുവെന്ന് ഭർത്താവ്, ഞെട്ടിച്ച് മറുപടി

പനാജി: നാല് വയസുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ സ്റ്റാർട്ടപ്പ് സിഇഒ സുചന സേത്ത് ഭർത്താവുമായി തർക്കത്തിലേർപ്പെട്ടതായി ഗോവ പൊലീസ്. ശനിയാഴ്ച ഗോവ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഭർത്താവ് പിആർ വെങ്കട്ട് രാമനോടായിരുന്നു 15 മിനുട്ടോളം സൂചന തർക്കിച്ചത്.

വെങ്കട്ട് രാമൻ സുചന സേത്തിനോട് എന്തിനാണ് അവരുടെ കുട്ടിയെ കൊന്നതെന്ന് ചോദിച്ചു. എന്നാൽ ഞാൻ കൊന്നിട്ടില്ലെന്നായിരുന്നു സൂചനയുടെ മറുപടി. രാത്രി കിടക്കുന്നതുവരെ കുട്ടിക്ക് ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും രാവിലെ കുട്ടിയെ കൊല്ലപ്പെട്ട നിലയിലാണ് കണ്ടതെന്നുമാണ് സൂചന പറഞ്ഞതെന്ന ഗോവ പൊലീസ് വ്യക്തമാക്കി.

ഇരുവരുടെയും വിവാഹ മോചന നടപടികൾ നടക്കുന്നതിനിടെ ആയിരുന്നു കൊലപാതകം. കലാൻഗുട്ട് പൊലീസ് സ്റ്റേഷനിൽ ഇരുവരും മുഖാമുഖം വന്നു, ഇരുവരും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് സംസാരിച്ചു തുടങ്ങി. ഒടുവിൽ വലിയ തർക്കത്തിലേക്ക് കാര്യങ്ങൾ നീണ്ടു. നീ എന്റെ കുട്ടിയോട് എന്തിന് ഇത് ചെയ്തു? നിനക്ക് എങ്ങനെ ഇത് ചെയ്യാൻ കഴിഞ്ഞു?’ എന്ന് വെങ്കിട്ടരാമൻ അവളോട് ചോദിച്ചു. എന്നാൽ അതിന്, താൻ ഒന്നും ചെയ്തിട്ടില്ലെന്ന് സുചന മറുപടി നൽകിയെന്നും പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതേ മൊഴി തന്നെയാണ് സൂചന ഗോവ പൊലീസിനും നൽകിയത്.

ഡിസംബർ 10 -നാണ് താൻ അവസാനമായി മകനെ കണ്ടത്. കോടതി ഉത്തരവ് ലംഘിച്ച് കഴിഞ്ഞ അഞ്ച് ഞായറാഴ്ചകളായി കുട്ടിയെ കാണാൻ സുചന അനുവദിച്ചില്ലെന്നും വെങ്കട്ട് രാമൻ മൊഴി നൽകി.ചോദ്യം ചെയ്യലിന് ശേഷം വെങ്കട്ട് രാമൻ മാധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിച്ചു. മകനെ നഷ്ടപ്പെട്ട വിഷമത്തിലാണ് അദ്ദേഹമെന്നും അതുകൊണ്ടാണ് സംസാരിക്കാത്തതെന്നും അഭിഭാഷകൻ അസ്ഹർ മീർ പറഞ്ഞു. ഒരു സമൂഹം എന്ന നിലയിൽ സംഭവത്തിൽ നീതി വേണമെന്ന് നമ്മൾ പറയും. പക്ഷേ… ആരു ജയിച്ചാലും തോറ്റാലും കുഞ്ഞ് നഷ്ടമായല്ലോ. അതിനപ്പുറം എന്ത് സംഭവിച്ചാലും കാര്യമല്ലെന്നാണ് പിതാവ് പറയുന്നത്.. സുചന സേത്ത് ജയിലിൽ പോയാലും ജാമ്യം ലഭിച്ചാലും ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും അതൊന്നും മകന് പകരമാകില്ലെന്നാണ് വെങ്കട്ടരാമൻ പറഞ്ഞതെന്നും അഭിഭാഷകൻ പറഞ്ഞു.

എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വെങ്കട്ട് രാമന് അറിയില്ല. എന്തുകൊണ്ടാണ് അവൾ ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് സുചനയ്ക്ക് മാത്രമേ പറയാൻ കഴിയൂ. കുട്ടി പിതാവിനെ കാണുന്നതോ വൈകാരിക ബന്ധം പുലർത്തുന്നതോ അവൾ ഇഷ്ടപ്പെട്ടില്ലെന്നതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മാത്രമാണ് ഊഹിക്കാൻ സാധിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തോളമായി മകന്റെ കസ്റ്റഡി കേസ് ബെംഗളൂരു കുടുംബകോടതിയിൽ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement