അർജുന അവർഡ് ജേതാവായ പൊലീസ് ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടു, കൊലയാളി ഓട്ടോ ഡ്രൈവർ, 48 മണിക്കൂറിനുള്ളിൽ പ്രതി പിടിയിൽ

ന്യൂഡൽഹി: പഞ്ചാബിൽ അർജുന അവാർഡ് ജേതാവും മുൻ കായിക താരവമായ പൊലീസ് ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പിടികൂടി പൊലീസ്. സംഭവം നടന്ന് 48 മണിക്കൂറിനകമാണ് പ്രതി വലയിലായതെന്ന് ജലന്ധർ പൊലീസ് അഫിയിച്ചു.

സേനയിൽ ചേരുന്നതിന് മുമ്പ് ഭാരോദ്വഹന താരമായ ദൽബീർ സിംഗ് ഡിയോളിനെ ബുധനാഴ്ച തലയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിജയ് കുമാർ എന്ന ഓട്ടോ ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തതായി ജലന്ധർ പോലീസ് മേധാവി സ്വപൻ ശർമ്മ പറഞ്ഞു. വീട്ടിലേക്ക് കൊണ്ടുവിടുന്നത് സംബന്ധിച്ച് ഓട്ടോഡ്രൈവറുമായുള്ള തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ജുഗൽ കിഷോർ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കനാലിന് സമീപം മൃതദേഹം കണ്ടത്. കിഷോർ തന്റെ സഹപ്രവർത്തകരെ വിളിച്ച് അറിയിച്ചു. നിരവധി സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് കൊലപാതകിയെക്കുറിച്ച് സൂചന ലഭിച്ചത്. വീട്ടിലേക്ക് പോകാൻ ദൽബീർ ഓട്ടോ വിളിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഓട്ടോയുടെ നമ്പർ രേഖപ്പെടുത്തി, ഓട്ടോ പോയേക്കാവുന്ന വഴികളിലെ സിസിടിവികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വാഹനം ട്രാക്ക് ചെയ്യുകയായിരുന്നു.

മൃതദേഹം കിടന്നിരുന്ന ഭാ​ഗത്തെ മൊബൈൽ സിഗ്നലുകളും പൊലീസ് പരിശോധിച്ചു. ദൽബീറിന്റെ സർവീസ് പിസ്റ്റൾ കൈക്കലാക്കിയ വിജയ് കുമാർ തലക്ക് വെടിയുതിർക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നാണ് തോക്ക് കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ ജലന്ധറിൽ നിന്ന് 6-7 കിലോമീറ്റർ അകലെയാണ് ദൽബീർ സിംഗ് ഡിയോളിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിനടുത്ത് ഇറക്കാൻ ഡ്രൈവർ വിസമ്മതിച്ചതാണ് പ്രശ്നത്തിന് തുടക്കം. തർക്കത്തിനിടെ വിജയ് ഡിയോളിൽ നിന്ന് സർവീസ് പിസ്റ്റൾ തട്ടിയെടുത്ത് തലയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

Advertisement