തിരുവല്ലത്തെ ഷഹ്നയുടെ മരണം; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു, ബന്ധുവായ പൊലീസുകാരനെതിരെ നടപടിക്ക് ശുപാർശ

തിരുവനന്തപുരം: തിരുവല്ലം സ്വദേശിനി ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സഹായിച്ച പൊലീസുകാരനെതിരെ നടപടിക്ക് ശുപാർശ. കടയ്ക്കൽ സ്റ്റേഷനിലെ പൊലീസുകാരൻ നവാസിനെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്തത്. ഭർത്താവ് നൗഫലിൻറെയും അമ്മ സുനിതയുടെയും പീ‍ഡനത്തെ തുടർന്നാണ് ഷഹ്ന വീട്ടിനുള്ളിൽ ആത്ഹത്യ ചെയ്തത്.

ഭർതൃവീട്ടിൽനിന്ന് ശാരീരികവും മാനസികവുമായ പീഡനം ഷഹ്ന നേരിട്ടിരുന്നു. ഇതേതുടർന്നാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ഷെഹ്ന തൂങ്ങിമരിച്ചത്. ഇതിന് ശേഷം പ്രതികളായ ഭർത്താവ് നൗഫലും, അമ്മ സുനിതയും ഒളിവിൽ പോയിരുന്നു. കാറിലാണ് പ്രതികൾ രക്ഷപ്പെട്ടത്. മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികൾ കടയ്ക്കലുള്ള ബന്ധുവീട്ടിലുണ്ടെന്ന് തിരുവല്ലം പൊലീസ് കണ്ടെത്തി. തുടർന്ന് പ്രതികളെ പിടികൂടാൻ കടയ്ക്കൽ പൊലീസിൻറെ സഹായം തേടി. മൊബൈൽ ലൊക്കേഷനും നൽകി. പക്ഷ സ്റ്റേഷനിലുണ്ടായിരുന്ന പ്രതികളുടെ ബന്ധുവായ പൊലീസുകാരൻ നവാസ് കാറും മൊബൈലും ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികളോട് ആവശ്യപ്പെട്ടുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

സംസ്ഥാന വിട്ട പ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. പ്രതികളെ സഹായിച്ച പൊലീസുകാരനെതിരെ നടപടിയാവശ്യപ്പെട്ട് ഫോർട്ട് അസി.കമ്മീഷണർ സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തിരുവല്ലം ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രൻറെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Advertisement