‘രഹസ്യബന്ധം പിടികൂടി ഭർത്താവ്, തർക്കത്തിനൊടുവിൽ തലയ്ക്ക് അടിച്ച് കൊന്നു’; ഭാര്യയും കാമുകനും പിടിയിൽ

ബംഗളൂരു: ഭർത്താവിനെ തലയ്ക്ക് അടിച്ച കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ബംഗളൂരു എച്ച്എസ്ആർ ലേ ഔട്ട് മേഖലയിൽ താമസിക്കുന്ന നന്ദിനി, കാമുകൻ നിതീഷ് കുമാർ എന്നിവരാണ് പിടിയിലായത്. 30കാരൻ വെങ്കട്ട് നായ്ക്കിനെയാണ് ഇരുവരും ചേർന്ന് കൊന്നത്.

പൊലീസ് പറയുന്നത് ഇങ്ങനെ: ഒൻപതാം തീയതി വെങ്കട്ട് നായിക്ക് വീടിന് പുറത്ത് പോയ സമയത്ത് നന്ദിനി നിതീഷിനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി. പെട്ടെന്ന് തിരിച്ചുവന്ന വെങ്കട്ട്, നന്ദിനിക്കൊപ്പം നിതീഷിനെ കണ്ടതോടെ പ്രകോപിതനായി. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ നന്ദിനി ഭർത്താവിന്റെ തലയിൽ കല്ല് കൊണ്ട് അടിച്ചു. ചോര വാർന്ന് വെങ്കട്ട് നിലത്ത് വീണതിന് പിന്നാലെ നിതീഷും കല്ല് കൊണ്ട് തലയ്ക്ക് അടിച്ച് മരണം ഉറപ്പിച്ചു. തുടർന്ന് മൃതദേഹം ടെയ്‌ലെറ്റിൽ കൊണ്ട് പോയിവച്ചു. ഒരു മണിക്കൂറിന് ശേഷം നന്ദിനി പൊലീസിനെ വിളിച്ച് ഭർത്താവ് ടെയ്‌ലെറ്റിൽ തെന്നി വീണ് തല കല്ലിലിടിച്ച് മരണപ്പെട്ടെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..

തലക്കേറ്റ അടിയിലാണ് വെങ്കട്ട് മരിച്ചതെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിനെ തുടർന്ന് നന്ദിനിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ നന്ദിനി കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചെറുപ്പം മുതൽ നന്ദിനിയും നിതീഷ് കുമാറും തമ്മിൽ സൗഹൃദമുണ്ടായിരുന്നുവെന്നും വിവാഹ ശേഷവും ഇരുവരും തമ്മിൽ ബന്ധം തുടരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ആന്ധ്രാപ്രദേശ് സ്വദേശിയായ നിതീഷ് കുമാർ നന്ദിനിയെ കാണാൻ ബംഗളൂരുവിൽ സ്ഥിരമായി എത്താറുണ്ടായിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് ഭർത്താവ് വെങ്കട്ടിന് സൂചന ലഭിച്ചിരുന്നുവെന്നും ബംഗളൂരു പൊലീസ് അറിയിച്ചു.

Advertisement