ലൈംഗികാരോപണ വിവാദം, ബിജെപി എംപി ബ്രിജ്ഭൂഷൺ സിങിന് ഇത്തവണ സീറ്റില്ല, സീറ്റ് വീട്ടില്‍ കൊടുത്തു

Advertisement

ന്യൂഡെല്‍ഹി.ലൈംഗികാരോപണ വിവാദത്തിൽ കുടുങ്ങിയ ബിജെപി എംപി ബ്രിജ്ഭൂഷൺ സിങിന് ഇത്തവണ സീറ്റില്ല.പകരം മകൻ കരൺ ഭൂഷൺ സിങ്ങിന് സീറ്റ് നൽകി. റായ്ബറേലിയിലും ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.അതേസമയം ഹിന്ദുക്കളെ കോൺഗ്രസ് തമ്മിലടിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചു. പ്രജ്വലിനു വേണ്ടി വോട്ട് നേടിയ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടു

ഗുസ്തി താരങ്ങൾ ഉയർത്തിയ ലൈംഗിക പീഡന പരാതി തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് വിലയിരുത്തലാണ് മൂന്ന് തവണ കൈസർഗഞ്ചിൽ നിന്ന് പാർലമെൻ്റിൽ എത്തിയ ബ്രിജ് ഭൂഷന് ഇക്കുറി ബിജെപി സീറ്റ് നിഷേധിച്ചത്.മകൻ കരൺ ഭൂഷന് സീറ്റ് നൽകിയത് വഴി ബ്രിജ് ഭൂഷന്റെ അതൃപ്തി മറികടക്കാൻ കഴിയുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.ഗോണ്ട, ബൽറാംപൂർ ഉൾപ്പെടെ ആറ് മണ്ഡലങ്ങളിൽ ശക്തമായ സ്വാധീനമുള്ള ബ്രിജ് ഭൂഷന് മകനെ രംഗത്തിറക്കുമ്പോൾ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താൻ കഴിയില്ല എന്നാണ് ബിജെപിയുടെ വിലയിരുത്തൽ.സോണിയ ഗാന്ധിക്കെതിരെ 2019 ൽ മത്സരത്തിനിറങ്ങിയ ദിനേശ് പ്രതാപ് സിംഗ് തന്നെയാണ് ഇക്കുറിയും റായ്ബറേലിയിലെ ബിജെപി സ്ഥാനാർത്ഥി.
വിദ്വേഷം പ്രസംഗങ്ങളിലൂന്നിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണം.സർക്കാർ കരാറുകളിൽ മുസ്ലീങ്ങൾക്ക് കോൺഗ്രസ് പ്രത്യേക കോട്ട നൽകുമെന്നും നരേന്ദ്രമോദി പറഞ്ഞു.

ബലാത്സംഗ കേസിലെ പ്രതിയെയും അഴിമതിക്കാരെയും സംരക്ഷിക്കുന്നതാണ് മോദിയുടെ ഗ്യാരണ്ടി എന്ന രാഹുൽ ഗാന്ധിയുടെ വിമർശനം.തൃണമൂൽ കോൺഗ്രസിന് വോട്ട് ചെയ്യുന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ട് ചെയ്യുന്നതാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്റെ പരാമർശത്തെ രൂക്ഷമായ ഭാഷയിലാണ് തൃണമൂൽ തിരിച്ചടിച്ചത്.കോൺഗ്രസ് ബിജെപിയുടെ ബീ ടീമാണെന്ന് വിമർശിച്ച മമതാ ബാനർജി,ഇന്ത്യ സഖ്യത്തിലെ വഞ്ചകനാണ് അധിർ രഞ്ജൻ ചൗധരി എന്ന് തുറന്നടിച്ചു.

Advertisement