ലൈംഗികാത്രിക്രമ കേസില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന് ജാമ്യം

ന്യൂഡല്‍ഹി : ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാത്രിക്രമ കേസില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന് ബ്രിജ് ഭൂഷന് ജാമ്യം.

ഡല്‍ഹി റോസ് അവന്യു കോടതിയാണ് ബിജെപി എംപിക്ക് സ്ഥിരം ജാമ്യം അനുവദിച്ചത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ബ്രിജ്ഭൂഷണും മുന്‍ അസിസ്റ്റന്റെ് സെക്രട്ടറി വിനോദ് തോമറിനും കോടതി ഇന്ന് വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങള്‍ ചോദിച്ചു, ലൈംഗികാവശ്യങ്ങള്‍ ഉന്നയിച്ചു എന്നിവയാണ് ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങള്‍. ആറ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് ഡല്‍ഹി പോലീസ് റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. താരം ഉന്നയിച്ച പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പോലീസ് ചൂണ്ടികാട്ടിയത്. പെണ്‍കുട്ടി മൊഴി പിന്‍വലിച്ചെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.

ചാമ്ബ്യന്‍ ഷിപ്പില്‍ തോറ്റതിലുള്ള പ്രകോപനത്തില്‍ ബ്രിജ് ഭൂഷണോടുള്ള ദേഷ്യം മൂലം പരാതി നല്‍കിയതാണെന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ മൊഴിയും വാദത്തിന് ബലം പകരാന്‍ പോലീസ് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു

Advertisement