‘ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കോൺഗ്രസ് പുനഃസ്ഥാപിക്കും; പ്രഖ്യാപനവുമായി രാഹുൽ

ശ്രീനഗർ: കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞ പ്രത്യേക പരിരക്ഷയുള്ള സംസ്ഥാന പദവി എന്ന ജമ്മു കശ്മീരിന്റെ ആവശ്യം കോൺഗ്രസ് അധികാരത്തിലെത്തിയാൽ തിരികെ കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്ക് കശ്മീരിൽ നൽകിയ സ്വീകരണത്തിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം.

‘ഒരു സംസ്ഥാന പദവി എന്ന നിങ്ങളുടെ ആവശ്യത്തിന് കോൺഗ്രസിന്റെ പൂർണ പിന്തുണയുണ്ടാകും. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനായി കോൺഗ്രസ് എല്ലാ അധികാരങ്ങളും പ്രയോഗിക്കും. നിങ്ങളുടെ ഏറ്റവും വലിയ പ്രശ്നം സംസ്ഥാനപദവിയാണ്. അതിനേക്കാൾ വലുതല്ല മറ്റൊരു വിഷയവും. കേന്ദ്ര സർക്കാർ നിങ്ങളുടെ അവകാശങ്ങൾ തട്ടിയെടുത്തു. ’– സത്‌വാരി ചൗക്കിൽ ജനങ്ങളെ അഭിസംബോധന ചെയ്യവേ രാഹുൽ പറഞ്ഞു.

ജമ്മു കശ്മീരിൽ ഉടനീളം വിവിധ തലങ്ങളിലുള്ള ആളുകളുമായി സംസാരിച്ചെന്നും അവർ നേരിടുന്ന പ്രശ്നങ്ങൾ തന്നോട് പങ്കുവച്ചെന്നും രാഹുൽ അറിയിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ ഭരണകൂടം ചെവിക്കൊള്ളുന്നില്ലെന്ന് അവർ പരാതി പറഞ്ഞതായി രാഹുൽ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ ജമ്മു കശ്മീരിലാണ്. എൻജിനീയർമാരും ഡോക്ടർമാരുമൊക്കെ ആകാൻ ആഗ്രഹിക്കുന്ന ഒരു സമൂഹം ഇവിടെയുണ്ട്. എന്നാൽ അവർക്ക് അതിന് സാധിക്കുന്നില്ല. സേനയിലേക്ക് നടക്കുന്ന റിക്രൂട്മെന്റായിരുന്നു ഇവിടെയുള്ളവരുടെ മറ്റൊരു തൊഴിൽ മാർഗം. അഗ്നിപഥ് പദ്ധതിയുടെ പേരിൽ സർക്കാർ ആ വഴി അടച്ചെന്നും രാഹുൽ പറഞ്ഞു.

2019 ഓഗസ്റ്റിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ അസാധുവാക്കിയത്. തുടർന്ന് ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ കന്യാകുമാരിയിൽനിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര നിലവിൽ കശ്മീരിലാണ്. ജനുവരി 30ന് യാത്ര കശ്മീരിൽ സമാപിക്കും.

Advertisement