കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കായി സി.ബി.ഐയുടെ രാജ്യവ്യാപക റെയ്ഡ്

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നവർക്കെതി​രെ സി.ബി.ഐയുടെ രാജ്യവ്യാപക പരിശോധന.

ഓപറേഷൻ മേഘ് ചക്ര എന്ന പേരിൽ നടത്തുന്ന പരിശോധനകൾ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 56 ഇടങ്ങളിൽ നടക്കുന്നുണ്ട്. ഇന്റ​ർപോൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം പോസ്റ്റ് ചെയ്യുകയും വിവിധ സമൂഹ മാധ്യമങ്ങളിലൂടെ ​പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളുകളുടെ വിവരങ്ങളടക്കം ഇന്റർപോൾ സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്.

ഇന്റർനാഷണൽ ചൈൽഡ് സെക്ഷ്വൽ എക്സ്‍പ്ലോയിറ്റേഷൻ (ഐ.സി.എസ്.ഇ)യുടെ കണ്ടെത്തലുകളാണ് ഇന്റർപോൾ സി.ബി.ഐക്ക് കൈമാറിയത്.

ഐ.സി.എസ്.ഇയുടെ കണക്കു പ്രകാരം ആഗോളതലത്തിൽ 23,500 കുട്ടികൾ ലൈംഗികാതിക്രമം അതിജീവിച്ചവരാണ്. 10,752 പേർ അതിക്രമികളുമാണ്. 23ലക്ഷം ചിത്രങ്ങളും വിഡിയോകളുമാണ് ​ഐ.സി.എസ്.ഇയുടെ ഡാറ്റാബേസിലുള്ളത്.

2021 നവംബറിൽ സമാനമായ പരിശോധന ഓപറേഷൻ കാർബൺ സി.ബി.ഐ നടപ്പാക്കിയിരുന്നു. 76ഇടങ്ങളിലായി 83 പേർക്കെതിരായിരുന്നു പരിശോധന നടത്തിയത്. നിരവധി പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

Advertisement