ഡമ്മി ഉൾപ്പെടെ തയ്യാറാക്കി,സിദ്ധാർത്ഥന്റെ മരണത്തിൽ ശാസ്ത്രീയ പരിശോധനയുമായി സിബിഐ

വയനാട് .പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർഥി ജെ എസ് സിദ്ധാർത്ഥന്റെ മരണത്തിൽ ശാസ്ത്രീയ പരിശോധനയുമായി സിബിഐ. മൃതദേഹത്തിന്റെ ഡമ്മി ഉൾപ്പെടെ തയ്യാറാക്കിയാണ് പരിശോധന തുടരുന്നത് . സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറിയിലും ഫോറൻസിക് സംഘം പരിശോധന നടത്തുന്നുണ്ട് . സിദ്ധാർത്ഥന്റെ മരണം കൊലപാതകം ആണെന്ന ബന്ധുക്കളുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ശാസ്ത്രീയ പരിശോധന


സിബിഐ ഡി ഐ ജി ലൗലി കട്ടിയാറിന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘം ഹോസ്റ്റലിൽ എത്തിയത് രാവിലെ ഒമ്പതരയോടെ . സംസ്ഥാന പോലീസിന് കീഴിലെ ഫോറൻസിക് ടീമും, സിബിഐയിലെ വിദഗ്ധരും സംഘത്തിൽ ഉണ്ടായിരുന്നു. സിദ്ധാർത്ഥനെ മർദ്ദിച്ച ഹോസ്റ്റലിന്റെ നടുത്തളം, ഇരുപത്തിയൊന്നാം നമ്പർ മുറി എന്നിവിടങ്ങളിലും പരിശോധന നടത്തി . ഇതിനുശേഷമാണ് ഡോർമെറ്ററിയിലെ ശുചി മുറിയിൽ ശാസ്ത്രീയ പരിശോധന തുടങ്ങിയത് . ശുചിമുറിയിൽ ജനലിലാണ് അടിവസ്ത്രത്തിൽ സിദ്ധാർത്ഥനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവിടെ നിന്നും സംഘം തെളിവുകൾ ശേഖരിച്ചു . പതിനൊന്നരയോടെയാണ് മൃതദേഹത്തിന് സമാനമായ ഡമ്മി ഉപയോഗിച്ച് പരിശോധന തുടങ്ങിയത് . മൃതദേഹത്തിന്റെ ഭാരവും ഉയരവുമുള്ള ഡമ്മിയാണ് ഇതിനായി ഉപയോഗിച്ചത് . മരണം കൊലപാതകം ആണെന്ന് ആരോപണം ബന്ധുക്കൾ ഉയർത്തിയിരുന്നു .മൃതദേഹം ആദ്യമായി കണ്ട വിദ്യാർത്ഥികളോട് ഉൾപ്പെടെ മൊഴിയെടുപ്പിന് ഹാജരാകാനുള്ള നിർദ്ദേശം സിബിഐ നൽകിയിട്ടുണ്ട്. കോളേജ് മുൻ ഡീൻ, അസിസ്റ്റൻറ് വാർഡൻ തുടങ്ങിയവരുടെ മൊഴിയും രേഖപ്പെടുത്തും . സിബിഐ എസ് പി മാരായ എ കെ ഉപാധ്യായ, സുന്ദർവേൽ എന്നിവർക്കൊപ്പം നേരത്തെ കേസ് അന്വേഷിച്ചിരുന്ന കൽപ്പറ്റ ഡിവൈഎസ്പി എൻ കെ സജീവനും സംഘത്തിൽ ഉണ്ട്

Advertisement