കുണ്ടറ : കുണ്ടറ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ടു യുവാക്കൾക്കും ഒരു വൃദ്ധനുമാണ് കടിയേറ്റത്. കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. കുണ്ടറ ആശുവപത്രിമുക്കിനും മുക്കടയ്ക്കും ഇടയിൽ വിവിധ ഭാഗങ്ങളിലായിരുന്നു യാത്രക്കാർക്ക് നേരെ നായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് തുടർചികിത്സ നൽകി.
കുണ്ടറയുടെ വിവിധ ഭാഗങ്ങൾ ഇന്ന് തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. കുണ്ടറ റയിൽവേസ്റ്റേഷൻ പ്ലാറ്റ്‌ഫോം ഉൾപ്പെടെ നായ്ക്കൾ കയ്യടിക്കിയിരിക്കുന്ന കാഴ്ചയാണ് പലപ്പോഴും ഉള്ളത്. രാത്രികാലങ്ങളിൽ കുണ്ടറ റയിൽവേസ്‌റ്റേഷനിൽ എത്തുന്ന യാത്രക്കാർ ഭീതിയോടെയാണ് ഇതുവഴി നടക്കുന്നത്. രാത്രിയുടെ മറവിൽ ഈ ഭാഗങ്ങളിൽ നിക്ഷേപിക്കുന്ന ഇറച്ചിയുൾപ്പെടെയുള്ള ഭക്ഷണമാലിന്യങ്ങളാണ് തെരുവ് നായ്ക്കൾ ഈ ഭാഗങ്ങളിൽ തമ്പടിക്കാൻ കാരണമാകുന്നത്. മുക്കട റയിൽവേഗേറ്റിന് സമീപത്തു നിന്നും റയിൽവേസ്റ്റേഷനു മുന്നിലൂടെ പോകുന്ന സമാന്തരപാതയ്ക്ക് ഇരുവശവും നിറഞ്ഞ് നിൽക്കുന്ന കാടുകളും ഇതിനിടയിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങളും പിന്നെ തെരുവ് നായ്ക്കളുടെ ശല്യവും മൂലം ഈ വഴിയാത്ര ഇപ്പോൾ കഠിനമായി മാറിയിരിക്കുകയാണ്. പഞ്ചായത്ത് അധികാരികൾ അടിയന്തിര ശ്രദ്ധ ഈ വിഷയത്തിൽ പതിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.




























