ശാസ്താംകോട്ട : ജനങ്ങളുടെ ദീർഘകാല ആവശ്യമായ മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം (ROB) നിർമ്മാണ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു. അവശേഷിക്കുന്ന നടപടികൾ വേഗത്തിൽ പൂർത്തിയാക്കി താമസിയാതെ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും, തുടർന്ന് പൈൽ ടെസ്റ്റ് ഉൾപ്പെടെയുള്ള നിർമ്മാണത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ നിർവഹണ ചുമതല സംസ്ഥാന സർക്കാർ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള (RBDCK)-ക്കാണ്. സംസ്ഥാന സർക്കാരും ഇന്ത്യൻ റെയിൽവേയും 50:50 അനുപാതത്തിൽ ചെലവ് വഹിച്ചാണ് 49.94 കോടി രൂപയുടെ മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കുന്നത്.
പദ്ധതിയുടെ വിശദമായ രൂപരേഖ (DPR) നേരത്തേ കിഫ്ബി അംഗീകരിച്ചിരുന്നു. തുടർന്ന് ദക്ഷിണ റെയിൽവേയുടെ നിർദേശപ്രകാരം ഇന്ത്യൻ റോഡ്സ് കോൺഗ്രസിന്റെ (IRC-2017) മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗ് (GAD) ഈ വർഷം ജൂൺ മാസത്തിൽ പുതുക്കി റെയിൽവേയ്ക്ക് സമർപ്പിച്ചു. ഇതിന് പിന്നാലെ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നിരന്തര ഇടപെടലിന്റെ ഫലമായി ദക്ഷിണ റെയിൽവേ ചീഫ് ബ്രിഡ്ജസ് എൻജിനീയർ പുതുക്കിയ GAD-ന് അംഗീകാരം നൽകുകയും, പദ്ധതിയുടെ തുടർനടപടികൾക്ക് വഴി തെളിയുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് കെട്ടിടങ്ങൾ ഭാഗികമായി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചില സാങ്കേതിക വിഷയങ്ങളാണ് നിലവിൽ അവശേഷിക്കുന്നത്. ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കുന്നതിനായി കുന്നത്തൂർ എം.എൽ.എ., ദക്ഷിണ റെയിൽവേ, റവന്യൂ വകുപ്പ്, ആർ.ബി.ഡി.സി.കെ. ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്ന പ്രത്യേക ഏകോപന യോഗം താമസിയാതെ വിളിച്ചുചേർക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു. പ്രശ്നപരിഹാരത്തിന് ശേഷം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി, ഭൂവുടമകൾക്കും കെട്ടിട ഉടമകൾക്കും അർഹമായ നഷ്ടപരിഹാരം വിതരണം ചെയ്ത ശേഷമായിരിക്കും കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത്. തുടർന്ന് പൈൽ ടെസ്റ്റ് ഉൾപ്പെടെയുള്ള നിർമ്മാണത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങളും ടെൻഡർ നടപടികളും അതിവേഗം മുന്നോട്ടുകൊണ്ടുപോകും.
റെയിൽവേ ഗേറ്റ് തുടർച്ചയായി അടയ്ക്കുന്നതുമൂലം മൈനാഗപ്പള്ളി മേഖലയിലുണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും ദീർഘനേരത്തെ കാത്തിരിപ്പിനും ശാശ്വത പരിഹാരമാകുന്ന പദ്ധതിയാണ് മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലമെന്ന് എം.പി. പറഞ്ഞു. പദ്ധതിയുടെ ഓരോ ഘട്ടവും സമയബന്ധിതമായി പൂർത്തിയാക്കി എത്രയും വേഗം നിർമ്മാണം ആരംഭിക്കുന്നതിനായി റെയിൽവേയുമായും സംസ്ഥാന സർക്കാരുമായും ആർ.ബി.ഡി.സി.കെ.യുമായും ജനപ്രതിനിധികളുമായും നിരന്തരമായ ഏകോപനവും ഇടപെടലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

































