കോഴിക്കോട്: നിർമ്മാണത്തിലിരിക്കുന്ന മാലിന്യ ടാങ്കിൽ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് മുട്ടോളിയിലുണ്ടായ സംഭവത്തിൽ സിറാജ് എന്ന തൊഴിലാളിയാണ് മരിച്ചത്. ടാങ്കിൽ കുടുങ്ങിയ മറ്റൊരാളെ രക്ഷപ്പെടുത്തിയെങ്കിലും നില ഗുരുതരമാണെന്നാണ് വിവരം.
എട്ടടി വീതം നീളവും വ്യാസവുമുള്ള ടാങ്കിലാണ് തൊഴിലാളികൾ കുടുങ്ങിയത്. രണ്ടടി മാത്രം വ്യാസമുള്ള ദ്വാരത്തിലൂടെയാണ് ടാങ്കിലേക്ക് ഇറങ്ങേണ്ടത്. ടാങ്കിനുള്ളിലുണ്ടായിരുന്ന നിർമ്മാണവസ്‌തുക്കൾ എടുക്കാനായി അകത്തേക്കിറങ്ങിയപ്പോൾ തൊഴിലാളിക്ക് ശ്വാസം കിട്ടാതെവരികയായിരുന്നു. ഇതുകണ്ട് തൊഴിലാളിയെ രക്ഷിക്കാനായി തൊട്ടടുത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വിശ്വനാഥനും ടാങ്കിനുള്ളിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് രണ്ട് പേരും അപകടത്തിൽപ്പെടുകയായിരുന്നു. അരമണിക്കൂറിന് ശേഷമാണ് ഇവരെ ടാങ്കിൽനിന്ന് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നിർമ്മാണത്തൊഴിലാളിക്ക് ജീവൻ നഷ്ട്ടപ്പെടുകയായിരുന്നു.

































