ശാസ്താംകോട്ട:അഭിഭാഷകനെ കള്ളകേസിൽ കുടുക്കിയതായി ആരോപിച്ച് കോടതി ബഹിഷ്കരണം നടത്തിയ അഭിഭാഷകരും ശാസ്‌താംകോട്ട പോലീസും തമ്മിൽ കോടതി വളപ്പിൽ സംഘർഷം.തൻ്റെ കക്ഷിയുടെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 23ന് കിഴക്കേ കല്ലട പോലീസ് സ്‌റ്റേഷനിൽ എത്തിയ ശാസ്‌താംകോട്ട ബാറിലെ അഭിഭാഷകനായ വിജോ വി ജോണിനെ പോലീസ് അപമാനിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തതായി അഭിഭാഷകർ പറയുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കുടുംബ കോടതി ഉൾപ്പെടെ ശാസ്‌താംകോട്ടയിലെ മുഴുവൻ കോടതികളും അഭിഭാഷകർ ബഹിഷ്കരിച്ചത്.
സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടെ കോടതി വളപ്പിലേക്ക് ലാത്തിയുമായി പോലീസ് പാഞ്ഞെത്തുകയായിരുന്നു.ചില പോലീസുകാരുടെ കൈയ്യിൽ തോക്ക് ഉണ്ടായിരുന്നതായും അഭിഭാഷകർ ആരോപിക്കുന്നു.നിയമ വ്യവസ്ഥ അനുസരിച്ച് കോടതിയുടെ അനുമതിയില്ലാതെ വീഡിയോ പകർത്താൻ പാടില്ലെന്നിരിക്കെ ഒരു പോലീസ് ഉദ്യോഗസ്ഥൻ വനിതാ അഭിഭാഷകർ ഉൾപ്പെടെയുള്ളവരുടെ വീഡിയോ പകർത്തിയതും തർക്കത്തിനിടയാക്കി.ഇത് അഭിഭാഷകർ ചോദ്യം ചെയ്തത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.തുടർന്ന് ശാസ്താംകോട്ട ഡിവൈഎസ്പി സ്ഥലത്തെത്തി അഭിഭാഷകരുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല.അഭിഭാഷകർ പ്രതിഷേധം അവസാനിപ്പിച്ചിട്ടും പോലീസ് പിരിഞ്ഞു പോയില്ലെന്നും പരാതിയുണ്ട്.പോലീസുകാർക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അഭിഭാഷകർ അറിയിച്ചു.



































