മൈനാഗപ്പള്ളി: പത്തുവയസ്സുകാരന് ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ ദുരൂഹതയേറുന്നു. സ്വന്തം പിതാവാണ് തന്നെ പൊള്ളിച്ചതെന്ന് കുട്ടി ഡോക്ടർക്ക് മൊഴി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്. എന്നാൽ കുട്ടിയുടെ ദേഹത്ത് അബദ്ധത്തിൽ കഞ്ഞിവെള്ളം വീണതാണെന്നും സംഭവസമയത്ത് പിതാവ് സ്ഥലത്തുണ്ടായിരുന്നില്ലെന്നും പറഞ്ഞ് ബന്ധുക്കൾ രംഗത്തെത്തി.
മൂന്നുദിവസം മുൻപാണ് മൈനാഗപ്പള്ളി സ്വദേശിയായ പത്തുവയസ്സുകാരന് പൊള്ളലേറ്റത്. കുട്ടിയുടെ പുറത്തും കാലിലുമടക്കം ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് ആശുപത്രിയിൽ മരുന്ന് വയ്ക്കുന്നതിനായി എത്തിയപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്. കുട്ടിയുടെ പരിക്കുകളിൽ സംശയം തോന്നിയ ഡ്യൂട്ടി ഡോക്ടർ കുട്ടിയോട് രഹസ്യമായി കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. അച്ഛനാണ് തന്നെ പൊള്ളിച്ചതെന്ന് കുട്ടി ഡോക്ടറോട് വെളിപ്പെടുത്തി.
കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഡോക്ടർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം, കുട്ടിയുടെ മൊഴിയും ഡോക്ടറുടെ സംശയങ്ങളും ബന്ധുക്കൾ പൂർണ്ണമായും നിഷേധിച്ചു. അബദ്ധത്തിൽ ചൂടുള്ള കഞ്ഞിവെള്ളം ദേഹത്ത് വീണാണ് അപകടം ഉണ്ടായതെന്നും, ഈ സമയത്ത് പിതാവ് വീട്ടിലുണ്ടായിരുന്നില്ലെന്നുമാണ് ഇവർ പറയുന്നത്. എന്നാൽ കുട്ടിയുടെ പുറത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്രത്തോളം ഗുരുതരമായി പൊള്ളലേറ്റത് എങ്ങനെയാണെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. പോലീസിന്റെ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിന്റെ യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരാൻ സാധിക്കൂ.



































