കരുനാഗപ്പള്ളി. നഗരസഭയിലെ ആലുംകടവ് (37-ാം ഡിവിഷൻ) പ്രദേശത്ത് നിരവധി കുടുംബങ്ങൾക്ക് കഴിഞ്ഞ അഞ്ച് ദിവസങ്ങളായി കുടിവെള്ളം ലഭ്യമാകാത്ത സാഹചര്യത്തിൽ, വിഷയം കൗൺസിലർ സുനിതാ സലിംകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ജാതി അധിക്ഷേപം നടത്തിയ കൗൺസിലറുടെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സിപിഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സെക്രട്ടറി ജഗത് ജീവൻ ലാലി ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ സിപിഐ കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ള പ്രശ്നം ഗുരുതരമായിട്ടും നഗരസഭ ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആലുംകടവ് പ്രദേശം ഉൾപ്പെടെ കുടിവെള്ള ക്ഷാമം രൂക്ഷമാകുകയും അടിയന്തര ഘട്ടങ്ങളിൽ ടാങ്കർ വാടകയ്ക്കെടുത്ത് വെള്ളം എത്തിച്ചിരുന്ന നിലവി സംവിധാനം യുഡിഎഫ് ഭരണത്തിലുള്ള നഗരസഭ അട്ടിമറിച്ചിരിക്കുകയാണെന്നും ആരോപണം ഉയരുന്നു. ഈ പ്രശ്നം കൗൺസിലർ സുനിതാ സലിംകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് ജാതീയ അധിക്ഷേപം നടന്നതായി നാട്ടുകാർ ആരോപിക്കുന്നു.
യോഗത്തിൽ സിപിഐ ലോക്കൽ കമ്മിറ്റി അംഗം എസ്. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി നിജാംബഷി സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ആർ. രവി, മുൻ നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
കല്ലുംമൂട്ടി കടവിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് അബ്ദുൽ സലാം, ഷിഹാൻ ബഷി, മുരളീധരൻ പിള്ള, ലത്തീഫ് കണിയാംപറമ്പിൽ, ഷിഹാബ്, ദിനേശ്, സുനിൽകുമാർ, മുസ്തഫ എന്നിവർ നേതൃത്വം നൽകി.





































