റോഡുപണിയാന്‍ എന്തിനാ ജൂണ്‍ ആവുന്നവരെ കാക്കുന്നത്

ശാസ്താംകോട്ട. പണി ആരുടേതാണെങ്കിലും പണം പോകുന്നത് പാവം ജനത്തിന്റേതാണെന്ന് മനസിലാക്കിയാല്‍ നല്ലത്. മൈനാഗപ്പള്ളി പഞ്ചായത്തില്‍ ശാസ്താം്‌കോട്ട റെയില്‍വേ സ്റ്റേഷന് കിഴക്കുഭാഗത്ത് റോഡുപണിക്കായി സാധനം ഇറക്കിയിട്ട് ആഴ്ചകളായി. റോഡ് അടച്ച് ആണ് ചിപ്‌സും മെറ്റിലും ഇറക്കിയിരിക്കുന്നത്. ദിവസങ്ങള്‍ക്കകം മാറ്റുമെന്ന പേരിലാണ് ഇതിറക്കിയത്. എന്നാല്‍ റോഡ് പണിക്കായി തീരുമാനിച്ച സമയം മോശമായിപ്പോയി, പണിപ്‌ളാന്‍ ചെയ്തപ്പോഴേക്കും മഴയെത്തി. ടാറിംങ് നടക്കുന്ന മാമ്പുഴമുക്ക് സ്റ്റേഷന്‍ റോഡ് പണി കാല്‍ഭാഗമേ പണിതിട്ടുള്ളൂ.

മണ്ണ് തൂത്തുമാറ്റിയിടത്ത് മണ്ണ് ഒഴുകിയിറങ്ങി. മെറ്റല്‍ ഇട്ട് ഉറപ്പിച്ച കുഴികളില്‍നിന്നും അതിളകിപ്പോയി. ഇനി വീണ്ടും ഇതെല്ലാം ചെയ്യണം. എന്തു ചെയ്യാനാ മഴ സമ്മതിക്കേണ്ടേ. പക്ഷേ മഴ പോയിട്ട് നിഴല്‍പോലുമില്ലാത്ത മാസങ്ങളൊക്ക ഇവര്‍ എവിടെ ആയിരുന്നുവെന്നാണ് ജനത്തിന്റെ ചോദ്യം.
എന്തായാലും റോഡില്‍ കൂട്ടിയ ചിപ്‌സും മെറ്റിലും വാഹനങ്ങള്‍ കയറി നിരന്നു. ബൈക്കുകാര്‍ക്ക് അപകടം പറ്റുന്നു. ഇത്തരത്തില്‍ റോഡില്‍ നിര്‍മ്മാണ സാമഗ്രി കൂട്ടിയിടുന്നത് നിയമവിരുദ്ധമാണ് എന്നതും കരാറുകാര്‍ മറന്നുപോയി.

Advertisement