ചാത്തന്നൂരിലെ ഭക്ഷ്യവിഷബാധ, 20 പേർ ആശുപത്രിയിൽ, ഹോട്ടല്‍ പൂട്ടി

ചാത്തന്നൂര്‍. കുടുംബശ്രീ രജത ജൂബിലി പരിപാടിക്ക് നൽകിയ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ. 20 പേർ ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷണം നല്‍കിയ കട ആരോഗ്യ വിഭാഗം പൂട്ടി സീല്‍ ചെയ്തു. കടയ്ക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ചാത്തന്നൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിൾ കറിയും വിതരണം ചെയ്തിരുന്നു. ചാത്തന്നൂരിലെ ഗണേഷ് ഫാസ്റ്റ് ഫുഡിൽ നിന്നാണ് ഭക്ഷണം വാങ്ങിയത്. ഇത് കഴിച്ചവരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് 18 പേരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവത്തിന് പിന്നാലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കടയിൽ പരിശോധന നടത്തി. കുടുംബശ്രീ പരിപാടിയിൽ വിതരണം ചെയ്ത ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിച്ച ഭക്ഷ്യവസ്തുക്കളും, കുടിവെള്ളം അടക്കമുള്ള സാധനങ്ങൾ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധനയ്ക്കായി എടുത്തു.
പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് കടയിൽ ഭക്ഷണം പാചകം ചെയ്യുന്നതെന്നും കണ്ടെത്തി. കടയ്ക്ക് പഞ്ചായത്തിൽ നിന്ന് ലൈസൻസും ഉണ്ടായിരുന്നില്ല. ആരോഗ്യവകുപ്പിന്റെ കാർഡ് 9 വർഷം മുൻപ് അവസാനിച്ചതായും കണ്ടെത്തി. ഗുരുതരമായ നിയമ ലംഘനങ്ങളോടുകൂടിയാണ് കട പ്രവർത്തിച്ചതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ടി ബിജു പറഞ്ഞു.

കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഭക്ഷണത്തിൻ്റെ സാമ്പിളുകളും ഉദ്യോഗസ്ഥർ കണ്ടെത്തി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കട ഭക്ഷ്യ സുരക്ഷ വകുപ്പ് പൂട്ടി സീൽ ചെയ്തു.

Advertisement