ബൈക്ക് മോഷണത്തിന്‍റെ രാജകുമാരന്മാര്‍,ആരും പ്രയോഗിക്കാത്ത തന്ത്രം,ഒടുവില്‍ പിടിയില്‍

കരുനാഗപ്പള്ളി. പൊലീസും ഞെട്ടിയ തന്ത്രം, ബൈക്ക് സ്ഥലത്തുനിന്നും മാറ്റുന്നത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച്.കൈയ്യിലെത്തിയാല്‍ പിന്നെ പീസാക്കി കച്ചവടം. കൊല്ലം ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച നാലു പേരെ കരുനാഗപ്പള്ളി പോലീസ് പിടികൂടി. കൊല്ലം വെസ്റ്റ് തൃക്കടവൂര്‍ കുരീപ്പുഴ വിളയില്‍ കിഴക്കതില്‍
ജിത്തു എന്ന് വിളിക്കുന്ന സിജ്ജു (19), കൊല്ലം വെസ്റ്റ് തൃക്കടവൂര്‍ കുരീപ്പുഴ ജിജി
ഭവനത്തില്‍ ആദര്‍ശ് (19), പ്രായ പൂര്‍ത്തിയാകാത്ത മറ്റ് രണ്ട് പേര്‍ എന്നിവരെയാണ്
പോലീസ് പിടികൂടിയത്.

കൊല്ലം സിറ്റി പരിധിയില്‍ നിന്ന് മാത്രം ഇരുപതിലധികം
ഇരുചക്ര വാഹനങ്ങള്‍ ഇവര്‍ മോഷ്ടിച്ചെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. ന്യുജന്‍
ഇനത്തില്‍പ്പെട്ട ആഢംബര ബൈക്കുകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ
ഉപയോഗിച്ചാണ് മോഷണം നടത്തി വന്നത്. വളരെ വിദഗ്ദ്ധമായി
മോഷ്ടിച്ചെടുക്കുന്ന ബൈക്കുകളും സ്‌കൂട്ടറുകളും കുറച്ചു നാള്‍ ഉപയോഗിച്ച
ശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിലെത്തിച്ച് പൊളിച്ച് അഞ്ചാലുമൂട് ഭാഗത്തുള്ള
ആക്രിക്കടയില്‍ വില്‍ക്കുന്നതായിരുന്നു ഇവരുടെ രീതി.

രണ്ടാഴ്ച മുന്‍പ്
കരുനാഗപ്പള്ളി ശ്രീധരീയം ഓഡിറ്റോറിയത്തിന് സമീപത്തുള്ള വീട്ടില്‍ പോര്‍ച്ചില്‍
സൂക്ഷിച്ചിരുന്ന ബൈക്ക് മതില്‍ ചാടിക്കടന്ന ശേഷം പൂട്ടു പൊട്ടിച്ച് മോഷണം
ചെയ്‌തെടുത്ത സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ
അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കരുനാഗപ്പള്ളിയിലും
പരിസരപ്രദേശങ്ങളിലും നൂറിലധികം സി.സി.ടി.വി കള്‍ പരിശോധിച്ചതിനെ
തുടര്‍ന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.
അന്വേഷണത്തില്‍ പ്രതികള്‍ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍
നിന്നും ജില്ലയില്‍ പലയിടങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷണം
ചെയ്തുകൊണ്ടു പോയതായി അറിവായിട്ടുണ്ട്. കായംകുളം താലൂക്ക്
ആശുപത്രിക്ക് സമീപത്ത് നിന്നും ഒരാഴ്ച്ചമുന്‍പ് കാണാതായ പള്‍സര്‍ ബൈക്കും
ഇവരില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍
ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ അലോഷ്യസ്
അലക്‌സാണ്ടര്‍, ശ്രീകുമാര്‍, എ.എസ്.ഐ മാരായ നൗഷാദ്, നിസ്സാമുദ്ദീന്‍, സിപിഓ
മാരായ ഹാഷിം, സിദ്ദിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement