‘ഭർത്താവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്’; ചേർത്തലയിലെ നവവധു ഹെന കുളിമുറിയിൽ കുഴഞ്ഞു വീണ് മരിച്ചതല്ലെന്ന് പൊലീസ്

ആലപ്പുഴ: ചേർത്തലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവവധു ഹെനയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്.

സംഭവത്തിൽ ഭർത്താവ് അപ്പുക്കുട്ടനെതിരെ സ്ത്രീധന നിരോധന നിയമം ഉൾപെടെ ചുമത്തി കേസെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ച തന്നെ റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഹെനയുടെ സ്വാഭാവിക മരണമെന്ന് കുടുംബവും നാട്ടുകാരും വിശ്വസിച്ച വിയോഗ വാർത്തയിലാണ് ഞെട്ടിക്കുന്ന വഴിത്തിരിവുണ്ടായിരിക്കുന്നത്. ഹെനയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ ഉന്നയിച്ച സംശയങ്ങളാണ് കേസിൽ നിർണായകമായത്.

കഴിഞ്ഞ 26നാണ് ഹെനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിൽ കുഴഞ്ഞു വീണു എന്നാണ് ഭർതൃ വീട്ടുകാർ പറഞ്ഞതെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. എന്നാൽ പോസ്റ്റുമോർട്ടം ചെയ്തതോടെ മരണം ശ്വാസം മുട്ടിയാണെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇതോടെ ഡോക്ടർമാർ ചില സംശയങ്ങൾ ഉന്നയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഹെനയുടെ ഭർത്താവ് അപ്പുക്കുട്ടനെ കസ്റ്റഡിയിലെടുത്തു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് അപ്പുക്കുട്ടൻ കുറ്റം സമ്മതിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഹെനയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് അപ്പുക്കുട്ടൻ സമ്മതിച്ചതായി പൊലീസ് കൂട്ടിച്ചേർത്തു.

കുടുംബ പ്രശ്ങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സ്ത്രീധനത്തെ ചൊല്ലിയും ഇരുവർക്കുമിടയിൽ തർക്കം ഉണ്ടായിരുന്നുവെന്നുമാണ് വിവരം.

Advertisement