മാതാവിന്റെ കയ്യിൽ നിന്ന് പുഴയിൽ വീണ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

പെരിന്തൽമണ്ണ: ഏലംകുളം മപ്പാട്ടുകര റെയിൽവേ പാലത്തിൽ നിന്ന് മാതാവിന്റെ കയ്യിൽ നിന്നും പുഴയിലേക്ക് വീണ 11 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം അഞ്ചു ദിവസത്തിന് ശേഷം കട്ടുപ്പാറ ഇട്ടക്കടവ് പാലത്തിന് സമീപത്തെ തടയണയുടെ വൃഷ്ടി പ്രദേശത്ത് നിന്നും ഇന്ന് ഉച്ചയോടെ കണ്ടെത്തി.

കരയോട് ചേർന്ന് ചപ്പുച്ചവറുകൾക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിനെ കാണാതായത് മുതൽ തുടർച്ചയായ നാല് ദിവസങ്ങളിൽ മുങ്ങൽ വിദഗ്ദ്ധർ പുഴയിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല.

ചൊവ്വാഴ്ച രാത്രി 11ഓടെയാണ് മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന 35കാരിയുടെ കുഞ്ഞിനെ കാണാതായത്. രാത്രി വീടിന് സമീപത്തുള്ള മപ്പാട്ടുകര പാലത്തിന് മുകളിൽ കുഞ്ഞുമായി നിൽക്കുമ്പോൾ തീവണ്ടി വന്നതോടെ പാലത്തിന്റെ സുരക്ഷിതഭാഗത്തേക്ക് മാറി നിൽക്കവേ കയ്യിൽ നിന്ന് കുഞ്ഞ് താഴേക്ക് വീണെന്നാണ് യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. പെരിന്തൽമണ്ണ ഫയർഫോഴ്‌സും, പോലിസും, ട്രോമാ കെയർ യൂനിറ്റുകളും നാല് ദിവസം തിരച്ചിൽ നടത്തിയിരുന്നു.

Advertisement