28.8 C
Kollam
Tuesday 15th September, 2026 | 05:57:57 PM
Home News Kerala അഹാന–നിമിഷ് വിവാഹ റിസപ്ഷനിൽ താരനിര…നടനും നിര്‍മ്മാതാവുമായ ഋഷബ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും തിരുവനന്തപുരത്ത് എത്തി

അഹാന–നിമിഷ് വിവാഹ റിസപ്ഷനിൽ താരനിര…നടനും നിര്‍മ്മാതാവുമായ ഋഷബ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും തിരുവനന്തപുരത്ത് എത്തി

തിരുവനന്തപുരം: നടനും നിർമാതാവുമായ റിഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയതായി റിപ്പോർട്ടുകൾ. ഇരുവരും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

‘കാന്താര’യിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ റിഷഭ് ഷെട്ടിയെയും ഭാര്യ പ്രഗതിയെയും ക്ഷേത്രസന്നിധിയിൽ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മന്ത്രി പി.സി. വിഷ്ണുനാഥ് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ‘ശ്രീപത്മനാഭ സ്വാമി ക്ഷേത്രസന്നിധിയിൽ കാണാൻ കഴിഞ്ഞത് ഏറെ സന്തോഷമുളവാക്കിയ അനുഭവമായി’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.

സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കായി തിരുവനന്തപുരം ക്ലബ്ബിലെ സുബ്രഹ്മണ്യം ഹാളിൽ വൈകിട്ട് 6.30 മുതലാണ് റിസപ്ഷൻ സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നിരവധി താരങ്ങളും പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന.

താജ് കോവളത്തിൽ സെപ്റ്റംബർ 13 മുതൽ മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹച്ചടങ്ങുകൾക്ക് ശേഷമാണ് റിസപ്ഷൻ ഒരുക്കിയിരിക്കുന്നത്. വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ഉടൻതന്നെ നിറയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

2014ൽ രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ സിനിമാരംഗത്തേക്ക് എത്തുന്നത്. ‘ലൂക്ക’, ‘റോഷാക്ക്’, ‘ലോക: ചാപ്റ്റർ വൺ – ചന്ദ്ര’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് നിമിഷ് രവി. അഹാന സംവിധാനം ചെയ്ത ‘തോന്നൽ’, ‘പൂക്കൾ’ തുടങ്ങിയ മ്യൂസിക് വീഡിയോകൾക്കും നിമിഷ് രവി ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

അഹാനയുടെ കുടുംബത്തിലെ വിവിധ വിശേഷങ്ങളിൽ നിമിഷ് രവിയുടെയും കുടുംബത്തിന്റെയും സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ഇരുവരും തങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ച് പൊതുവെ മൗനം പാലിച്ചിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങളും വീഡിയോകളും പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.

LEAVE A REPLY

Please enter your comment!
Please enter your name here