സുൽത്താൻ ബത്തേരി: കടുവയും കാട്ടാനയുമടക്കമുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന ബന്ദിപ്പൂർ വനമേഖലയിൽ രാത്രി കെ.എസ്.ആർ.ടി.സി ബസ് കേടായി കുടുങ്ങി. ബസിലുണ്ടായിരുന്ന 32 യാത്രക്കാരെ വയനാട് പൊലീസ് സമയോചിതമായി ഇടപെട്ട് സുരക്ഷിതരാക്കി. മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസാണ് കർണാടക അതിർത്തിയിലെ വനപാതയിൽ തകരാറിലായത്. അതിർത്തി കടന്നുള്ള രാത്രിയാത്രാ നിരോധനവും മറ്റു പ്രതിസന്ധികളും മറികടന്നാണ് പൊലീസും കെ.എസ്.ആർ.ടി.സിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്.
സെപ്റ്റംബർ 3 വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് ആലപ്പുഴ സ്വദേശിയായ ഒരു പിതാവ് ബത്തേരി ഡിവൈ.എസ്.പി എം.എം. അബ്ദുൾ കരീമിനെ ഫോണിൽ ബന്ധപ്പെടുന്നത്. തൻ്റെ മകളടക്കമുള്ള യാത്രക്കാർ കാടിനു നടുവിൽ കുടുങ്ങിക്കിടക്കുകയാണെന്ന പരിഭ്രാന്തി നിറഞ്ഞ സന്ദേശമാണ് പൊലീസിനെ ഉണർത്തിയത്. കവറേജ് ഇല്ലാത്തതിനാൽ ആദ്യം യാത്രക്കാരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെങ്കിലും, മുത്തങ്ങ ചെക്ക് പോസ്റ്റിലും പൊലീസ് കൺട്രോൾ റൂമിലും വിവരം കൈമാറി പൊലീസ് നടത്തിയ അന്വേഷണത്തിൽ മുത്തങ്ങയിൽ നിന്ന് 15 കിലോമീറ്റർ അകലെ ബന്ദിപ്പൂർ ടൈഗർ റിസർവിനു സമീപമാണ് ബസ് കിടക്കുന്നതെന്ന് കണ്ടെത്തി. തുടർന്ന് കൊല്ലം സ്വദേശിയായ യാത്രക്കാരനുമായി ഫോണിൽ ബന്ധപ്പെട്ട് ആശങ്കയിലായ യാത്രക്കാർക്ക് ധൈര്യം പകർന്നു.
തുടർന്ന് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ എം.വി. വിപിന്റെ ഏകോപനത്തിൽ ബത്തേരി ഡിപ്പോയിൽ നിന്ന് ഒരു സൂപ്പർ ഡീലക്സ് ബസ് അയച്ചു. ഇതോടൊപ്പം എസ്.ഐ ശ്രീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സംഭവസ്ഥലത്തെത്തി. തകരാറിലായ എസി ബസിനകത്ത് ഈ സമയം അമിതമായ ചൂട് വമിച്ചിരുന്നു. ഇതിനാൽ സ്ത്രീകൾ അടക്കമുള്ള യാത്രക്കാർക്ക് അകത്തിരിക്കാനോ, കാട്ടു മൃഗങ്ങളുടെ ഭയം കാരണം പുറത്തിറങ്ങി നിൽക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി യാത്രക്കാരെ സുരക്ഷിതമായി പുതിയ ബസിലേക്ക് മാറ്റി കോഴിക്കോട്ടേക്ക് അയച്ചു.



























