തിരുവനന്തപുരം. വൈദ്യുതി നിരക്കിൽ വർദ്ധന വന്നേക്കാവുന്ന ശുപാർശ റഗുലേറ്ററി കമ്മിഷന്‍റെ പരിഗണനയിൽ. ശുപാർശ നടപ്പായാൽ പീക് അവറിൽ ഉപയോഗിക്കുന്ന വൈദ്യുതിക്ക് അധിക തുക നൽകേണ്ടിവരും. കെ എസ് ഇ ബിക്കു മേൽ കടുത്ത സാമ്പത്തിക നിയന്ത്രണത്തിനും നിർദേശങ്ങളുണ്ട്.
സാധാരണക്കാർക്കു തിരിച്ചടിയായേക്കാവുന്ന ശുപാർശയാണ് റഗുലേറ്ററി കമ്മിഷന്‍റെ പരിഗണനയിലുള്ളത്. വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെ ഉപയോഗിക്കുന്ന അധികവൈദ്യുതിക്ക് അധിക തുക ഈടാക്കാനാണ് നിർദേശം . റെഗുലേറ്ററി കമ്മീഷൻ കൊണ്ടുവരുന്ന കരട് ചട്ട പ്രകാരം കെഎസ്ഇബിക്കു മേലും വലിയ സാമ്പത്തിക നിയന്ത്രണമാണ് ഉണ്ടാകുക. 2027 മുതൽ പ്രാബല്യത്തിൽ വരുന്ന താരീഫ് ഉപയോക്താക്കളുടെ ബില്ലിൽ സങ്കീർണമായ മാറ്റങ്ങൾ ആയിരിക്കും കൊണ്ടുവരിക. നിലവിൽ ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം ബില്ല് നൽകിയാൽ മതി. കരട് ചട്ടം പ്രാബല്യത്തിൽ വരുമ്പോൾ വൈദ്യുതി ലൈനിൽ നിന്നും മൊത്തം വലിച്ചെടുക്കുന്ന ഊർജ്ജത്തിന് ഉപയോക്താക്കൾ പണം നൽകേണ്ടിവരും . കെഎസ്ഇബിയെ സംബന്ധിച്ചിടത്തോളം സാധാരണക്കാരായിട്ടുള്ള ഉപയോക്താക്കളെ ബില്ലിലെ വ്യത്യാസം പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകും. ചെറുകിട വ്യവസായികൾക്കും ഇത് അധിക സാമ്പത്തിക ബാധ്യതയാണ്.കരട് ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ കെഎസ്ഇബിയുടെ പ്രവർത്തന ചെലവുകളിൾ റഗുലേറ്ററി കമ്മീഷൻ കാര്യമായ നിയന്ത്രണം കൊണ്ടുവരും . കൃത്യമായ സൂചികകളിലൂടെ മാത്രമായിരിക്കും ഇനി കെഎസ്ഇബിക്ക് പണം അനുവദിക്കുക. കൂടാതെ അധിക ശമ്പളം, പെൻഷൻ, തസ്തിക സൃഷ്ടിക്കൽ, നിയമനങ്ങൾ എന്നിവയ്ക്കായി കെഎസ്ഇബി സാമ്പത്തിക സ്രോതസ്സ് കണ്ടെത്തണം . കരട് ചട്ടം പ്രാബല്യത്തിൽ വന്നാൽ പൊതുജനങ്ങൾക്ക് ഭാരം ഏൽപ്പിക്കാത്ത രീതിയിൽ മാറ്റം കൊണ്ടുവരാമെന്നാണ് കമ്മീഷന്റെ വിശദീകരണം.

































