കാഠ്മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് സ്വർണക്കമ്മലുകൾ കവർന്ന സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. നാരായണി നദിയിൽ ഒഴുകിയെത്തിയ മൃതദേഹത്തിൽനിന്നാണ് ഇരുവരും കമ്മലുകൾ കവർന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് ജനരോഷം ശക്തമായതോടെയാണ് പൊലീസ് നടപടി.
മരിച്ച സ്ത്രീയുടെ തലഭാഗം ഒരാൾ വലിയ വടിക്കഷ്ണം ഉപയോഗിച്ച് ഉയർത്തിനിർത്തുകയും മറ്റൊരാൾ മുടിയിൽ പിടിച്ച് തല ഉയർത്തി കമ്മൽ ഊരിയെടുക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ചുറ്റുമുണ്ടായിരുന്നവർ സംഭവം നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം.
സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. പൊഖാര ബസ് ടെർമിനലിന് സമീപത്തുനിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മദൻ ഗുരുങ് (25), ഭരത്പൂർ സ്വദേശി ഉമേഷ് ചൗധരി (38) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.
മിന്നൽ പ്രളയത്തെ തുടർന്ന് നാരായണി, ത്രിശൂലി നദികളുടെ തീരങ്ങളിൽനിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് മോഷണം നടന്നത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.


























