ഓണത്തിന് മുൻപേ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ വിറ്റത് 239.94 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 23 കോടി രൂപയുടെ അധിക വിൽപനയാണ് നടന്നത്. നിലവിൽ വില്പനയിൽ മുന്നിൽ പെരിന്തൽമണ്ണയിലെ വിൽപനശാലയാണ്.
ഓണം എത്തുന്നതിനു മുന്നേ തന്നെ മലയാളി കുടിച്ചു തീർത്തത് റെക്കോർഡ് മദ്യം. ഈ മാസം 18 മുതൽ 20 വരെ മൂന്ന് ദിവസം ബെവ്‌കോ ഔട്ട് ലെറ്റിലൂടെ വിറ്റത് 239.99 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ ഓണകാലത്ത് വിറ്റത് 209.89 കോടി ആയിരുന്നു. ഇത്തവണ 23.1 കോടിരൂപയുടെ വർദ്ധനയാണ് ഉണ്ടായത്. നിലവിലെ കണക്ക് പ്രകാരം മദ്യ വില്പനയിൽ പെരിന്തൽമണ്ണയിലെ വിൽപനശാലയാണ് ഏറ്റവും മുന്നിൽ. 90 ലക്ഷം രൂപയുടെ കച്ചവടമാണ് ഇതുവരെ നടന്നത് . 78 ലക്ഷം രൂപയുടെ വിൽപനയുണ്ടായ തിരൂര്, 62 ലക്ഷം രൂപയുടെ വിൽപനയുൺ്ടായ ചാലക്കുടി ഔട്ട്ലെറ്റുകളും തൊട്ടുപിന്നാലെയുണ്ട്.
അതേസമയം ഓപ്പറേഷൻ തൂഫാൻ ഫലപ്രദമായതാണ് മദ്യത്തിന് ഡിമാൻഡ് കൂട്ടിയതെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ഇതുവരെ ഓപ്പറേഷൻ തൂഫാനിലൂടെ 10085 അറസ്റ്റുകൾ നടന്നു. 8289.88 ഗ്രാം MDMA യും 1032 .175 കി.ഗ്രാം കഞ്ചാവും 515.687 ഗ്രാം ഹെറോയ്നും ഇതുവരെ പിടിച്ചെടുത്തു. ഓണത്തിന് ശേഷം തൂഫാൻ 2 ആരംഭിക്കും.


































