തിരുവനന്തപുരം.പ്രതിപക്ഷ ഉപ നേതാവ് തർക്കത്തിൽ സിപിഐഎം കേന്ദ്ര നേതൃത്വം ഇടപെടില്ല. പ്രശ്നപരിഹാരത്തിന് സിപിഐ ദേശീയ നേതൃത്വം നടത്തുന്ന ശ്രങ്ങളോടാണ് സിപിഐഎം കേന്ദ്ര നേതൃത്വം മുഖം തിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രശ്നമാണെന്ന് നിലപാടിലാണ് സിപിഐഎം കേന്ദ്ര നേതൃത്വം.
വിട്ടുവീഴ്ചക്കില്ലെന്ന കടുത്ത നിലപാടിൽ സിപിഐ തുടരുന്നതോടെ എൽഡിഎഫിൽ അസാധാരണ സാഹചര്യം തുടരുകയാണ്. ഇടതുമുന്നണിയുണ്ടാക്കിയത് സിപിഐ കൂടിയായതിനാൽ മുന്നണിയിലെ പദവികളുടെ തീരുമാനം സിപിഐ കൂടി അറിഞ്ഞു വേണമെന്ന് നിലപാടിലാണ് പാർട്ടി . പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സിപിഐക്ക് പദവിയില്ലെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്ഥിതി സങ്കീർണമായത്. അടുത്തമാസം ചേരുന്ന വിശാല സംസ്ഥാന സമിതിക്കു മുൻപ് ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയത്തിന് സിപിഐഎം തയ്യാറാവില്ല.
മറ്റു ഘടകകക്ഷികൾ സമ്മർദ്ദം ചെലുത്തുന്നു എന്നത് മുൻനിർത്തിയാണ് എൽ ഡി എഫിന്റെ മുന്നണിയോഗം വിളിച്ച് ചേർത്തത്. യോഗത്തിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ചർച്ചയ്ക്കും എടുത്തില്ല. അത് സിപിഐഎമ്മിന്റെ മറ്റൊരു തന്ത്രമായിരുന്നു. ഇതിലും സി പി ഐ ക്ക് എതിർപ്പുണ്ട്. പ്രതിപക്ഷ ഉപ നേതാവ് തർക്കത്തിൽ മറ്റു ഘടകകക്ഷികളുടെ അഭിപ്രായം തേടിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമ്പോൾ അതറിയില്ല എന്നാണ് സിപിഐയുടെ മറുപടി. നിയമസഭയിൽ പ്രത്യേക ബ്‌ളോക്കായി ഇരിക്കാനുള്ള കടുത്ത നടപടിയിലേക്ക് കടക്കാനാണ് സിപിഐ നേതൃത്വത്തിന്റെ ആലോചന




























