Home News Breaking News സഹസ്രയ്ക്ക് പിന്നാലെ സഹസ്രിക; 1001-ാമത്തെ കൺമണി എത്തിയത് കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ

സഹസ്രയ്ക്ക് പിന്നാലെ സഹസ്രിക; 1001-ാമത്തെ കൺമണി എത്തിയത് കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ

കോഴിക്കോട്: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ 1001-ാമത്തെ കുഞ്ഞ് കൂടി എത്തിച്ചേർന്നു. 2002-ൽ തിരുവനന്തപുരത്ത് തുടങ്ങിയ അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച പുലർച്ചെ ആയിരാമത്തെ അതിഥി “സഹസ്ര” എത്തിയതിന് പിന്നാലെയാണ്, ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കാൽപ്പെരുമാറ്റം.

Also Read: രാജ്യത്തിന്റെ ചരിത്രം തിരുത്താൻ മുസ്ലിം ലീഗ് ശ്രമിക്കേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ; സവർക്കർ ചോദ്യ വിവാ​ദത്തിൽ പ്രതികരണം

കഴിഞ്ഞ ഓഗസ്റ്റിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ഈ അമ്മത്തൊട്ടിലിൽ എത്തുന്ന 11-ാമത്തെ കുഞ്ഞാണ് ഈ പെൺകുഞ്ഞ്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ രണ്ട് മാസം പ്രായവും 4.200 കി.ഗ്രാം ഭാരവുമുള്ള കുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തുകയായിരുന്നു. ആയിരാമത്തെ കുഞ്ഞായ “സഹസ്ര” യുടെ പിൻഗാമിക്ക് “സഹസ്രിക” എന്ന് നാമകരണം ചെയ്തതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജിഎൽ. അരുൺ ഗോപി അറിയിച്ചു. ഈ വർഷം അമ്മത്തൊട്ടിലുകളിലെത്തുന്ന 13-ാമത്തെ കുഞ്ഞും ആറാമത്തെ പെൺകുഞ്ഞുമാണ് “സഹസ്രിക”. കഴിഞ്ഞ ജൂൺ 4-ന് “ഹരിതാംശ്” എന്ന ആൺകുഞ്ഞിനെ ഇവിടെ ലഭിച്ചിരുന്നു.

അലാറം മുഴങ്ങി, കരുതലോടെ ഏറ്റെടുത്തു

കുഞ്ഞ് അമ്മത്തൊട്ടിലിലെത്തിയ ഉടൻ തൊട്ടിലിനോട് ചേർന്നുള്ള ബീച്ച് ആശുപത്രി നഴ്സിംഗ് സ്റ്റേഷനിൽ അലാറം മുഴങ്ങി. നിമിഷങ്ങൾക്കുള്ളിൽ നഴ്സിംഗ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്ത് ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റി. ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ പൂർണ്ണ ആരോഗ്യവതിയാണ് കുഞ്ഞെന്ന് കണ്ടെത്തി.

കുഞ്ഞിനെ സന്ദർശിക്കാൻ ഉടൻ തന്നെ സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി മീര ദർശക്, കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ എന്നിവർ ബീച്ച് ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തി. അനാഥത്വത്തിന്റെ ഇരുട്ടിലേക്ക് വീഴുമായിരുന്ന കുഞ്ഞുങ്ങളെ സംരക്ഷിച്ച്, പരിചരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് സംസ്ഥാന ശിശുക്ഷേമ സമിതി അമ്മത്തൊട്ടിൽ പദ്ധതി നടപ്പാക്കുന്നത്. “സഹസ്രിക” യുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here