ന്യൂഡൽഹി:ദിവസവും 16 മുതൽ 17 മണിക്കൂർ വരെയായിരുന്നു പഠനസമയം. കഠിനമായി പരിശ്രമിച്ച നാളുകളിൽ ഉറക്കം പോലും പലപ്പോഴും വേണ്ടെന്ന് വെക്കേണ്ടി വന്നിട്ടുണ്ടെന്ന് നീറ്റ് ഒന്നാം സ്ഥാന ക്കാരൻ ആര്യൻ ഗുപ്ത.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മാറ്റി നടത്തിയ മെഡിക്കൽ എൻട്രൻസ് യോഗ്യത പരീക്ഷ നീറ്റ് യു.ജിയുടെ ഫലം പ്രസിദ്ധീകരിച്ചു. 11.21 ലക്ഷം വിദ്യാർഥികൾ യോഗ്യത നേടിയതായി പരീക്ഷ നടത്തിയ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചു.
ഇതിൽ 58 ശതമാനം പെൺകുട്ടികളാണ്. 720ൽ 715 മാർക്കുമായി പഞ്ചാബിൽനിന്നുള്ള ആര്യൻ ഗുപ്തയും ഹരിയാനയിൽനിന്നുള്ള പൻഷുൽ ബൻസാളുമാണ് ടോപ്പർമാർ. 19 പേർ 700ലധികം മാർക്ക് സ്കോർ ചെയ്തപ്പോൾ 138 പേർ 690ലധികം മാർക്ക് നേടി. 1,492 പേർ 650ലധികവും 10,160 പേർ 600ൽ കൂടുതലും സ്കോർ ചെയ്തു.
മേയ് ഒമ്പതിന് നടന്ന നീറ്റ് യു.ജി പരീക്ഷ ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് മേയ് 12ന് റദ്ദാക്കുകയായിരുന്നു. കേസ് സി.ബി.ഐ അന്വേഷണത്തിലാണ്. തുടർന്ന് ജൂൺ 21നാണ് വീണ്ടും പരീക്ഷ നടത്തിയത്. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് (https://neet.nta.nic.in/)സന്ദർശിച്ച് ഫലമറിയാം.


































