കൊല്ലം: പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. ഏരൂർ വിളക്കുപാറ ആയിരുനെല്ലൂർ ഷാജി ഭവനത്തിൽ ഇസ്രായേൽ കുട്ടിയുടെ ഭാര്യ 38 വയസ്സുള്ള എലിസബത്താണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പനി ബാധിതയായി ഇടമണിലെ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയത്. രോഗം കലശലായതോടെ എലിസബത്തിനെ തിങ്കളാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.ചികിത്സക്കിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് എലിസബത്ത് മരിച്ചത്. ഏരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ്നടപടികൾപൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. പനിയ്ക്ക് പിന്നാലെ അണുബാധയായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.


































