തിരുവനന്തപുരം: കോർപ്പറേഷനിൽ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയ 20 ബിജെപി കൗൺസിലർമാർരുടെ സത്യപ്രതിഞ്ജ ഹൈക്കോടതി അസാധുവാക്കിയ നടപടിയെ തുടർന്ന് 19 ബിജെപി കൗൺസിലർമാർ ഇന്ന് വൈകിട്ട് 4.30 ന് വീണ്ടും സത്യപ്രതിഞ്ജ ചെയ്യും. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ മേയർ വിവി രാജേഷ് സത്യവാചകം ചൊല്ലി കൊടുക്കും. കാപ്പ കേസിലകപ്പെട്ട് വിയ്യൂർ ജയിലിലായിരിക്കുന്ന വാഴോട്ട് കോണം കൗൺസിലർ ആർ സുഗതന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട്ഹൈക്കോടതിയെ സമീപിക്കാനും ബിജെപി തീരുമാനിച്ചു.
20 കൗൺസിലർമാർ നാല് ആഴ്ചയ്ക്കുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ദൈവനാമത്തിൽ എന്നതിന് പകരം അവരവർക്ക് ഇഷ്ടമുള്ള പല ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലുമായിരുന്നു ഇവർ സത്യപ്രതിജ്ഞ ചൊല്ലിയത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് 20 കൗൺസിലർമാരുടെയും സത്യപ്രതിജ്ഞ അസാധുവാക്കി കൊണ്ടുള്ള വിധി പറഞ്ഞത്.
സിപിഎം കൗൺസിലർ എസ്.പി.ദീപക്കാണ് ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞുള്ള സത്യപ്തിജ്ഞയ്ക്കെതിരേ കോടതിയെ സമീപിച്ചത്. ഈ കൗൺസിലർമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
കേരള മുൻസിപ്പാലിറ്റി നിയം, 1994ന്‍റെ ലംഘനമാണുണ്ടായത്. ഇതനുസരിച്ച് ദൈവനാമത്തിലോ, സഗൗരവമോ ആവണം സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ ബിജെപി കൗൺസിലർമാർ ഗുരുദേവ നാമത്തിൽ, ഉദിയന്നൂർ ദേവിയുടെ നാമത്തിൽ, കാവിലമ്മയുടെ നാമത്തിൽ, ഭഗവത് നാമത്തിൽ, ശ്രീപ്തമനാഭ സ്വാമിയുടെ നാമത്തിൽ, ഭാരതാംബയുടെ നാമത്തിൽ, പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരിൽ, ഭാരത മാതാവിന്റെ നാമത്തിൽ, തിരുവല്ലം പരശുരാമന്റെ നാമത്തിൽ, ആറ്റുകാൽ അമ്മയുടെ നാമത്തിൽ, ശ്രീ ഇരുംകുളങ്ങര ദുർഗ ഭഗവതിയുടെ നാമത്തിൽ, പത്മനാഭന്റെയും ശ്രീ മഹാവിഷ്ണുവിന്റെയും നാമത്തിൽ, ശ്രീകണ്ഠേശ്വരൻ അമ്മയപ്പൻ നാമത്തിൽ, അയ്യപ്പ നാമത്തിൽ, കാര്യവട്ടം ശ്രീ ധർമ ശാസ്താവിന്റെ നാമത്തിൽ എന്നിങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ബിജെപി പ്രവർത്തകർ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ആർഎസ്എസ് ഗണഗീതം പാടിയതും വിവാദമായിരുന്നു.
29 ന് കൗൺസിൽ യോഗം വിളിക്കുമെന്ന് മേയർ വിവി രാജേഷ് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


































