കൊല്ലം. കൊട്ടാരക്കരയില്‍ അപകടത്തിൽപ്പെട്ട ടിപ്പറിന് കൃത്യമായ പരിശോധന ഇല്ലാതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷം വാഹനത്തിലെ സ്പീഡ് ഗവർണർ അഴിച്ചുമാറ്റിയതായും ടയറുകൾ മാറ്റിയതായും നിഗമനം. വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള റിപ്പോർട്ട് ആർടിഒ ബോർഡിന് കൈമാറി.ടിപ്പർ ലോറികൾക്കെതിരെ സംസ്ഥാന വ്യാപക പരിശോധന നടത്താനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകി.അപകടത്തിൽ മരിച്ച പാർഥിപിൻ്റെയും ഹരിലാലിൻ്റെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു.
കൊട്ടാരക്കരയിൽ അപകടത്തിൽപ്പെട്ട ടിപ്പറിന് കൃത്യമായ പരിശോധന കൂടാതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് കരുനാഗപ്പള്ളി സബ് ആർടിഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുധിൻ ഗോപി, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത് എസ്. കുമാർ എന്നിവരെ ട്രാൻപോർട്ട് കമ്മീഷണർ ഇന്നലെ സസ്പെൻഡ് ചെയ്തത്.
അപകടത്തിൽപ്പെട്ട ടിപ്പർ ലോറിയുടെ ഡ്രൈവർക്ക് ടിപ്പർ വാഹനങ്ങൾ ഓടിക്കുന്നതിൽ മതിയായ പരിചയമില്ലായിരുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷം വാഹനത്തിലെ സ്പീഡ് ഗവർണർ അഴിച്ചുമാറ്റിയതായും ടയറുകൾ മാറ്റിയതായുമാണ് മോർട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള റിപ്പോർട്ട് ആർടിഒ ബോർഡിന് കൈമാറി.
കൊട്ടാരക്കര ദുരന്തത്തിന് പിന്നാലെ ടിപ്പർ ലോറികൾക്കെതിരെ സംസ്ഥാന വ്യാപക പരിശോധന നടത്താൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകി. അമിതഭാരം കയറ്റി സർവീസ് നടത്തുന്ന ടിപ്പറുകളെ പ്രത്യേകമായി പരിശോധിക്കാനും നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനുമാണ് തീരുമാനം.
അപകടത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിൽ ടിപ്പർ ലോറികൾക്ക് ഏർപ്പെടുത്തിയ സമയ നിയന്ത്രണവും ദീർഘിപ്പിച്ചിട്ടുണ്ട്. രാവിലെ 7 മുതൽ 10 വരെയും ഉച്ചയ്ക്ക് 3.30 മുതൽ 5 വരെയും ടിപ്പറുകൾ റോഡിലിറങ്ങാൻ പാടില്ലെന്നാണ് പുതിയ നിർദേശം. അപകടത്തിൽ മരിച്ച പാർഥിപ് സംസ്‌കാര ചടങ്ങുകൾ നീലേശ്വരത്തെ വീട്ടുവളപ്പിലും
ഹരിലാലിൻ്റെ സംസ്‌കാരം കുടവട്ടൂർ വീട്ടിവളപ്പിലുമായി നടന്നു.






























