ഇടുക്കി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. മറയൂര്‍ കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മുരുകന്‍റെ മരണം കാട്ടാന ആക്രമണത്തിലാണെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്. വ്യാഴാഴ്ചയാണ് ചുരക്കുളം ഉന്നതിയിലെ മുരുകന്‍ മരിച്ചത്. മുരുകന്‍റെ മരണം കാട്ടാന ആക്രമണത്തിലല്ല എന്നായിരുന്നു വനംവകുപ്പിന്‍റെ വാദം.
എന്നാല്‍ മുരുകന്‍റെ മുതുകില്‍ കാട്ടാനയുടെ ചവിട്ട് ഏറ്റിട്ടുണ്ട്. വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്നാര്‍ ഡിവൈഎസ്പിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വനംവകുപ്പ് കൈമാറാന്‍ തീരുമാനമായി. പണം നല്‍കിയാല്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങുകയുള്ളുവെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്.




































