Home News Breaking News പാലക്കാട്ടെ 23 കുട്ടികളുടെ അസ്വാഭാവിക സാഹചര്യത്തിലെ മരണം, കേസുകളുടെ അന്വേഷണം സിബിഐക്ക് കൈമാറി കേരള...

പാലക്കാട്ടെ 23 കുട്ടികളുടെ അസ്വാഭാവിക സാഹചര്യത്തിലെ മരണം, കേസുകളുടെ അന്വേഷണം സിബിഐക്ക് കൈമാറി കേരള ഹൈക്കോടതി

Advertisement

കൊച്ചി. പാലക്കാട് ജില്ലയിൽ കഴിഞ്ഞ 13 വർഷത്തിനിടെ 23 കുട്ടികൾ അസ്വാഭാവിക സാഹചര്യത്തിൽ മരണപ്പെട്ട കേസുകളുടെ അന്വേഷണം സിബിഐക്ക് കൈമാറി കേരള ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വ്യാഴാഴ്ച ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. പാലക്കാട് ജില്ലയിലെ കുട്ടികളുടെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് കോടതി നടപടി.

ഇത്തരം കേസുകളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാൻ 2026 ഫെബ്രുവരി 19-ന് ഉത്തരവിട്ടിരുന്നിട്ടും സിബിഐ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെ ഒരു കേസിന്റെ അവസ്ഥാ റിപ്പോർട്ട് പരിശോധിച്ച കോടതി, അന്വേഷണം അടിയന്തരമായി സിബിഐക്ക് കൈമാറാൻ തക്കവണ്ണമുള്ള വ്യക്തമായ സാഹചര്യങ്ങൾ നിലവിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാർ ഐപിഎസ് സാക്ഷ്യപ്പെടുത്തിയതും സംസ്ഥാന സർക്കാർ സമർപ്പിച്ചതുമായ വസ്തുതാവിവരണ പത്രികയിൽ പരാമർശിക്കുന്ന 23 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കോടതിയിൽ മറുപടി നൽകേണ്ടതുണ്ട്. റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപായി സംസ്ഥാന പോലീസ് ആസ്ഥാനത്ത് നിന്നും പാലക്കാട് ജില്ലാ പോലീസ് മേധാവിയിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടാൻ സിബിഐക്ക് കോടതി അനുമതി നൽകി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here