തിരുവനന്തപുരം: സിപിഎം പ്രവർത്തകർ ഇഡിയുടെ വാഹനം അടിച്ചു തകർത്ത സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർ പിടിയിലായി. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണ ണായി വിജയൻ്റെ വഴുതക്കാട്ടുള്ള വാടക വീട്ടിൽ ഇന്ന് ഇഡി സംഘം റെയ്ഡ് നടത്തി പുറത്തേക്കിറങ്ങുമ്പോ ഴാണ് പ്രശ്നങ്ങളുണ്ടായത്. സംഘർഷത്തിന് ശേഷം പ്രകടനമായി പ്രവർത്തകർ പാളയം സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിയിരുന്നു. ഇതേ തുടർന്ന് അക്രമത്തിൽ പങ്കാളികളായവരെ അറസ്റ്റ് ചെയ്യാൻ വൻ പോലീസ് സംഘവും ഇത് ചെറുക്കാൻ മുൻ ജില്ലാ സെക്രട്ടറിയും വർക്കല എം എൽ എയുമായ വി ജോയി യുടെ നേതൃത്തിൽ സി പി എം നേതാക്കളും എത്തി. പാർട്ടി ഓഫീസിനുള്ളിൽ കയറി അറസ്റ്റ് ചെയ്യാൻ പറ്റില്ല എന്ന നിലപാടിൽ നേതാക്കൾ ഉറച്ച് നിന്നതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് സ്ഥലത്തെത്തി നേതാക്കളുമായി സംസാരിച്ചതിനെ തുടർന്ന് പാർട്ടി ഓഫീസിനുള്ളിൽ കയറുന്നതിൽ നിന്നും പോലീസ് പിൻവാങ്ങിയതോടെ സംഘർഷത്തിന് അയവ് വന്നു.
ഇഡി വാഹനത്തിന്റെ പൊട്ടിയ ചില്ല് കണ്ണിൽ വീണാണ് ഡ്രൈവർക്ക് പരിക്കേറ്റത്. തമ്പാനൂരിൽ ടാക്സി ഓടിക്കുന്ന ശ്യാമിനാണ് പരിക്കേറ്റത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൂടുതൽ വൈദ്യ പരിശോധനകൾക്കും ശ്യാമിനെ വിധേയനാക്കും. ജനറൽ ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. ‘സംഭവ സമയത്ത് ചില്ല് പൊട്ടിയതിനാൽ മുൻവശം കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.
വാഹനം മുന്നോട്ട് എടുക്കുന്ന സമയത്ത് പ്രവർത്തകർ എറിഞ്ഞ ഇഷ്ടിക ഉൾപ്പെടെ മടിയിൽ കിടക്കുകയായിരുന്നു’.-ഡ്രൈവർ ശ്യാം പറഞ്ഞു ആക്രമിക്കപ്പെട്ട ഇഡി ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ വനിത ഉദ്യോഗസ്ഥയ്ക്കും പരിക്കേറ്റതായാണ് വിവരം.സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. വാഹനത്തിന് നേരെ കല്ലുകളും തടിക്കഷ്ണങ്ങളും പ്രവർത്തകർ വലിച്ചെറിഞ്ഞതായും പൊലീസ് സുരക്ഷ കുറവായിരുന്നെന്നും ഇഡി പരിശോധനയ്ക്കെത്തിയ മറ്റു വാഹനങ്ങളുടെ ഡ്രൈവർമാർ പറഞ്ഞു . അക്രമത്തിൽ സുരക്ഷാഉദ്യോഗസ്ഥർ ഉൾപ്പെടെ 4 പേർക്കാണ് പരിക്കേറ്റത്.






























