കൊച്ചി.സിഎംആർഎൽ എക്‌സാലോ ഇടപാടിൽ ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള CMRLൻ്റെ ഹരജി ഹൈക്കോടതി തള്ളി. സമൻസ് ലഭിച്ചാൽ, ഇടപാടുകൾ സംബന്ധിച്ച് വ്യക്തത വരുത്താൻ, ഹർജിക്കാർക്ക് നിയമപരമായ ബാധ്യത ഉണ്ടെന്ന ED വാദം അംഗീകരിച്ചാണ് ജസ്റ്റിസ് ടി.ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഉത്തരവ്.
1.72 കോടിയുടെ CMRL എക്സാലോജിക് ഇടപാടിലെ ED അന്വേഷണം തടയണമെന്നായിരുന്നു CMRL വാദം. നിലവിൽ SFIO അന്വേഷണവും നടക്കുന്നുണ്ട്. ഒരേ കേസിൽ വ്യത്യസ്ത കേന്ദ്ര ഏജൻസികൾ ഒരേസമയം അന്വേഷിക്കേണ്ടതില്ല എന്നും CMRL കോടതിയെ അറിയിച്ചു. കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള നടപടികൾ ആരംഭിക്കാനുള്ള കുറ്റകൃത്യങ്ങൾ നിലവിലില്ല എന്നും CMRL വാദിച്ചു.
എന്നാൽ ഇത്തരം വാദങ്ങളെ പൂർണമായി എതിർത്ത ED, SFIO അന്വേഷണത്തിൽ നിന്ന് വ്യത്യസ്തമാണ് തങ്ങളുടെ അന്വേഷണമെന്ന് വ്യക്തമാക്കി. സമൻസ് ലഭിച്ചാൽ ഹാജരായി വ്യക്തത വരുത്താൻ ഹർജിക്കാർക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും ഇഡി മറുപടി നൽകി. പ്രോസിക്യൂഷൻ നടപടികളെ ഭയന്ന് സമൻസിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ED നിലപാടെടുത്തു. ഇതുൾപ്പെടെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദങ്ങൾ അംഗീകരിച്ചാണ്, CMRL ആവശ്യം കോടതി തള്ളിയത്.
































