പുൽപ്പള്ളി. നാലു വയസ്സുള്ള ഉറങ്ങിക്കിടന്നിരുന്ന കുട്ടിയുടെ ആഭരണങ്ങൾ ഉൾപ്പെടെ കവർന്ന കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടി വയനാട് പോലീസ്. 150ലേറെ ആഭരണ മോഷണങ്ങൾ നടത്തിയ കണ്ണൂർ ആലക്കോട് സ്വദേശി മുഹമ്മദിനെയും കൂട്ടാളിയെയും ആണ് വയനാട് എസ്പിയുടെ സ്പെഷ്യൽ സ്കോഡ് പിടികൂടിയത്. കഴിഞ്ഞവർഷം മുട്ടിലിൽ 71 പവൻ കവർന്ന കേസ് ഉൾപ്പെടെ ഇയാൾക്കെതിരെയുണ്ട്
ആലക്കോട് മുഹമ്മദ്. അന്തർ സംസ്ഥാന മോഷ്ടാവ്. കണ്ണൂരിലും വയനാട്ടിലും നീലഗിരിയിലും ഇയാൾ നടത്തിയ മോഷണങ്ങളുടെ പരമ്പരകളുണ്ട്. കഴിഞ്ഞ നാലാം തീയതി പുൽപ്പള്ളി തങ്ങൾ വീട്ടിൽ ഹക്കീമിന്റെ നാലു വയസ്സു മാത്രമുള്ള കുട്ടിയുടെ ആഭരണം കവർന്നു.
മുട്ടലിൽ 71പവൻ സ്വർണമാണ് ഇയാൾ വീട് കുത്തി തുറന്ന് കവർന്നത്. കൽപ്പറ്റ അമ്പിലേരിയിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രത്യേക സ്കോഡിനെ നിയോഗിക്കാൻ എസ്പി അരുൺ k പവിത്രനെ പ്രേരിപ്പിച്ചത്. വിശദമായ അന്വേഷണത്തിനോടുവിൽ മുഹമ്മദിനെ പിടികൂടുകയായിരുന്നു
പനമരത്തും പുൽപ്പള്ളിയിലും കൽപ്പറ്റയിലും നടന്ന മോഷണ പരമ്പരകളിൽ ഇയാൾക്ക് ബന്ധമുണ്ട്. മൂന്നുദിവസം മുമ്പ് നീലഗിരി ചേരമ്പാടിയിലെ 13 വീടുകളിലാണ് ഇയാൾ കവർച്ചക്കായി കയറിയത്. വയനാട്ടിൽ ഇയാളുടെ സഹായി 45 ഓളം കവർച്ച കേസുകളിൽ പ്രതിയായ കമ്പളക്കാട് സ്വദേശി ജോസാണ്. ജോസ് നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ വീടുകളിൽ കയറുന്നത്. ജോസിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. ആലക്കോട് ആഡംബര വീടും വാഹനങ്ങളും ഇഞ്ചി കൃഷിയും ഉള്ള ആളാണ് മുഹമ്മദ്. കവർച്ച ചെയ്ത സ്വർണ്ണം ആഡംബര ജീവിതത്തിനു വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. തുടർ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ തീരുമാനം




































