തിരുവനന്തപുരം: സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്. 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം. പ്രകൃതി ചതിച്ചതിനാലാണ് ലോഡ് ഷെഡ്ഡിങ്ങെന്നാണ് വൈദ്യുതിമന്ത്രിയുടെ വാദം. കേന്ദ്രനിലയങ്ങളിൽ നിന്നുണ്ടായിരുന്ന 200 മെഗാവാട്ട് വാട്ടിന്‍റെ കുറവ് വൈകീട്ടോടെ പരിഹരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
പത്ത് വർഷം നീണ്ട അവകാശവാദങ്ങളുടെ എല്ലാം ഫ്യൂസ് ഊരി കെഎസ്ഇബി. വൈകീട്ട് ആറ് മുതൽ പന്ത്രണ്ട് വരെയുള്ള പീക്ക് അവറിൽ ഇനി അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് ആണ്. വൈദ്യതി വിതരണ പ്രസരണ ശൃംഖലയുടെ ആഘാതം ഒഴിവാക്കാൻ നിയന്ത്രണം കൂടിയേ തീരു എന്നാണ് വിശദീകരണം. ഊര്‍ജ്ജ സെക്രട്ടറി പങ്കെടുത്ത കെഎസ്ഇബി ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.
കഴിഞ്ഞ ദിവസങ്ങളിൽ മുന്‍ കൂട്ടി അറിയിക്കാതെയും അറിയിച്ചും നടത്തിയിരുന്ന നിയന്ത്രണമാണ് ഇപ്പോള്‍ കെഎസ്ഇബി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വേനൽക്കാലം മുന്നിൽക്കണ്ടുള്ള മുന്നൊരുക്കം കെഎസ്ഇബി നടത്തിയില്ലെന്ന് റഗുലേററ്ററി കമ്മീഷൻ പോലും വിമര്‍ശിക്കുമ്പോള്‍ പ്രകൃതിയുടെ ചതിയെന്ന വാദിക്കുകയാണ് മന്ത്രി.
കൂടിയ വിലക്ക് 250 മെഗാവാട്ട് വാങ്ങാൻ അനുമതി വേണമെന്ന കെഎസ്ഇബി ആവശ്യം റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചെങ്കിലും കറണ്ട് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇക്കാര്യത്തിൽ നാളെ തീരുമാനം ആകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര നിലയങ്ങളിൽ നിന്ന് തൽക്കാലം 200 മെഗാവാട്ട് എത്തിക്കും. വൈദ്യുതി ഉപയോഗത്തിൽ കടുത്ത നിയന്ത്രണത്തിനും നിര്‍ദ്ദേശമുണ്ട്. 6 മുതൽ 12 വരെയുള്ള സമയത്ത് വാഹന ചാർജ്ജിംഗ് പാടില്ല. എസി യഥേഷ്ടം ഉപയോഗിക്കരുത്. 24 മുതൽ 24 ഡിഗി വരെയാക്കി താപനില ക്രമീകരിക്കണം. ഇൻഡക്ഷൻ കുക്കറുകൾ പ്രവർത്തിപ്പിക്കരുത്.

































