കൊല്ലം. 110 പേരുടെ ജീവനെടുത്ത പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്നിട്ട് 10 വർഷം പിന്നിടുമ്പോഴാണ് കേരളത്തെ കണ്ണീരിലാക്കിയ മറ്റൊരു ദുരന്തം ഉണ്ടാകുന്നത്.
തൃശൂരിൽ ഉണ്ടായ വെടിക്കെട്ട് ദുരന്തം ഞെട്ടിക്കുന്നത് കൊല്ലം പുറ്റിങ്ങൽ നിവാസികളെ കൂടിയാണ്. സ്ഫോടന കേസിന്റെ വിചാരണ നടപടികൾ കോടതിയിൽ പുരോഗമിക്കുകയാണ്.
2016 ലെ ഇതു പോലൊരു ഏപ്രിൽ മാസത്തിലാണ് മറ്റൊരു ദുരന്ത വാർത്ത കേട്ട് കേരളം വിറങ്ങലിച്ചത്. ഉത്സവാഘോഷങ്ങൾക്ക് ഇടയിൽ പുറ്റിങ്ങൽ നിവാസികളുടെ സന്തോഷവും അർപ്പുവിളിയും കണ്ണീരും നിലവിളിയും ആയി മാറിയത് നിമിഷ നേരം കൊണ്ട്.
പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ 10ആം തീയതി നടത്തിയ മത്സര വെടിക്കെട്ടാണ് രാജ്യത്തെ തന്നെ നടുക്കിയ മഹാദുരന്തത്തിന് വഴിവെച്ചത്. എതിർപ്പുകൾ വകവെയ്ക്കാതെ നടത്തിയ വെടിക്കെട്ട് എടുത്തത് 110 പേരുടെ ജീവൻ.
656 പേർക്ക് പരിക്കേറ്റ ദുരന്തത്തിൽ 358 വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായി. മൂന്ന് കോടിയോളം രൂപയുടെ നാശം ഉണ്ടായെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ഉത്സവ സമയത്തെ ക്ഷേത്രം ഭാരവാഹികൾ ഉൾപ്പടെ 59 പ്രതികൾ ഉള്ള കേസിലെ 15 പേർ ഇതിനോടകം മരിച്ചു. 44 പ്രതികൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ദുരന്തത്തിൻ്റെ ബാക്കിപത്രമായി മാറിയവരിൽ മിക്കവരും അംഗഭംഗം വന്നവർ
കേസിൽ ആകെ 1417 സാക്ഷികളെയും 1611 രേഖകളെയും 376 തൊണ്ടിമുതലുകളുമാണ് തെളിവായി കോടതിയിൽ ഹാജരാക്കിയത്. രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘങ്ങള്‍ തമ്മില്‍ നടത്തിയ മത്സരമാണ് പുറ്റിങ്ങലിൽ ദുരന്തത്തിന് കാരണമായത്. മത്സര ക്ക
മ്പമുള്ള വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ആചാരം ആണെന്ന് വ്യക്തമാക്കി ക്ഷേത്രം അധികൃതര്‍ വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്.
60 വര്‍ഷം മുമ്പും പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തം നടന്നിരുന്നു. വെടിക്കെട്ട് ദുരന്ത കേസിന്റെ വിചാരണ കൊല്ലത്തെ പ്രത്യേക കോടതിയിൽ പുരോഗമിക്കുകയാണ്.
നിയമവിരുദ്ധമായി വെടികെട്ടു മത്സരം നടത്തിയെന്ന മറ്റൊരു കേസും നടക്കുന്നുണ്ട്. ആചാരത്തിനും ആഘോഷത്തിനുമായി ജീവൻ ബലി നൽകേണ്ടി വരുന്നവരിൽ അവസാനത്തേത് ആകട്ടെ മുണ്ടത്തിക്കോട്ടേത്തെത് നമുക്ക് ആഗ്രഹിക്കാം






























