തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കുറ്റപത്രം വൈകുന്നു. രണ്ട് കുറ്റപത്രങ്ങളുടെയും കരട് തയ്യാറായിട്ടും അന്തിമ റിപ്പോർട്ട് നൽകുന്നില്ലെന്ന് ആക്ഷേപം. കുറ്റപത്രം ബോധപൂർവ്വം വൈകിപ്പിക്കുന്നതാണോ എന്നതാണ് നിലവിൽ ഉയരുന്ന സംശയം. ജംഷഡ്പൂരിലെ ലാബിലെ പരിശോധനഫലം വാങ്ങുന്നതിലും കാലതാമസം നേരിടുന്നുണ്ട്.
അതേസമയം, ശബരിമലയിൽ കവർച്ച ചെയ്ത സ്വർണത്തിൽ അന്തിമധാരണയായി. 1700 ഗ്രാം സ്വർണം കവർന്നതായാണ് അന്തിമ നിഗമനം. കുറ്റപത്രം സമർപ്പിക്കാൻ സർക്കാരിൻ്റെ പ്രോസിക്യൂഷൻ അനുമതി വേണം. പുതിയ സർക്കാർ വന്ന ശേഷം അനുമതി തേടാമെന്ന നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. രണ്ട് കേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക കേസിൽ ആകെ 15 പ്രതികളാണുള്ളത്. എൻ വാസു ദ്വാരപാലക കേസിൽ മാത്രമാണ് പ്രതി.
കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനും ജാമ്യം ലഭിച്ചിരുന്നു. വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതോടെ സ്വർണ കൊളളയിലെ മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങി. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്ക് പുറത്തേക്ക് വഴിയൊരുക്കിയത്



































