Home News Breaking News മസ്തിഷ്‌കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി

മസ്തിഷ്‌കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി

Advertisement

കൊച്ചി: മസ്തിഷ്‌കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി. സ്വന്തം കുഞ്ഞിന് ജന്മം നല്‍കണമെന്ന യുവതിയുടെ ആഗ്രഹം പരിഗണിച്ചാണ് ജസ്റ്റിസ് എം ബി സ്‌നേഹലതയുടെ ഇടക്കാല ഉത്തരവ്.

ചിക്കന്‍പോക്‌സിനെത്തുടര്‍ന്ന് സെറിബ്രല്‍ വീനസ് ത്രോംബോസിസ് (മസ്തിഷ്‌ക വീക്കം) ബാധിച്ചാണ് ഹര്‍ജിക്കാരിയുടെ ഭര്‍ത്താവിന് മസ്തിഷ്‌കമരണം സംഭവിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിട്ടുള്ളത്. സ്വന്തം കുഞ്ഞിന് ജന്മം നല്‍കണമെന്ന യുവതിയുടെ ആഗ്രഹം പരിഗണിച്ചാണ് ബീജം ശേഖരിച്ച് ഫ്രീസ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. ബീജം ശേഖരിക്കാനാണ് അനുമതിയെന്നും മറ്റ് അസിസ്റ്റഡ് റീപ്രോഡക്ടീവ് ടെക്‌നോളജി നടപടികളിലേക്ക് കടക്കാന്‍ പ്രത്യേക അനുമതി വേണമെന്നും കോടതി വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി (എആര്‍ടി) നിയമപ്രകാരം ബീജം ശേഖരിക്കാന്‍ ഭര്‍ത്താവിന്റെ രേഖാമൂലമുള്ള സമ്മതം വാങ്ങാന്‍ കഴിയില്ലെന്നും യുവതി കോടതിയെ അറിയിച്ചു. ഇനി വൈകിയാല്‍ പിതൃത്വത്തിനുള്ള സാധ്യത എന്നേയ്ക്കുമായി നഷ്ടപ്പെടുമെന്നും അറിയിച്ചു.

തുടര്‍ന്ന് യുവാവിന്റെ ബീജം ശേഖരിക്കാനും ശീതീകരിച്ച് സൂക്ഷിക്കാനും (ക്രയോപ്രിസര്‍വേഷന്‍) കോടതി അനുമതി നല്‍കുകയായിരുന്നു. ചികിത്സയിലുള്ള ആശുപത്രിയോ മറ്റു അംഗീകൃത എആര്‍ടി ക്ലിനിക്കുകളോ മുഖേന ബീജം ശേഖരിക്കാം. എന്നാല്‍, ഗര്‍ഭധാരണത്തിനടക്കം മറ്റു എആര്‍ടി നടപടികളിലേക്ക് കടക്കണമെങ്കില്‍ കോടതിയുടെ അനുമതി വേണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. കേസ് ഏപ്രില്‍ ഏഴിന് വീണ്ടും പരിഗണിക്കും.

Advertisement