Home News Breaking News മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വി ഡി സതീശന്‍ മുന്നില്‍, അകത്തെ അടി മാറുമോ

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വി ഡി സതീശന്‍ മുന്നില്‍, അകത്തെ അടി മാറുമോ

Advertisement

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കോണ്‍ഗ്രസിലെ മറ്റു നേതാക്കളേക്കാള്‍ വളരെ മുന്നില്‍. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു നടത്തിയ മൂന്നാമത്തെ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍, ശശി തരൂര്‍ തുടങ്ങിയവരേക്കാള്‍ സതീശന്‍ മുന്നിലാണെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ വിഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്നാണ് ജനങ്ങളുടെ താല്‍പ്പര്യമെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, ഇഷ്ടപ്പെട്ട മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര്, ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള 12 ചോദ്യങ്ങള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിലവിലുള്ള സര്‍ക്കാരിന്റെ പോരായ്മകള്‍, മുഖ്യമന്ത്രിയെ സംബന്ധിച്ച അഭിപ്രായം തുടങ്ങിയവയും ആരാഞ്ഞിരുന്നു.

കോണ്‍ഗ്രസിന് വോട്ട് ചെയ്യുമോ, പാര്‍ട്ടി മുഖ്യമന്ത്രിയെ എങ്ങനെ തെരഞ്ഞെടുക്കണം എന്നിവയെക്കുറിച്ചും സര്‍വേയില്‍ ജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമോ എന്നതിനെക്കുറിച്ചും അഭിപ്രായങ്ങള്‍ ചോദിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സര്‍വേയില്‍ എതിര്‍ പാര്‍ട്ടികളിലെ നേതാക്കള്‍ സംബന്ധിച്ചും ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞിരുന്നു.

കോണ്‍ഗ്രസ് അധികാരത്തിലേക്കു തിരിച്ചുവരുന്നതിന്‍റെ മണം കിട്ടിയപ്പോള്‍ തന്നെ ചില നേതാക്കള്‍ രംഗത്തേക്ക് കയറിവരുന്നത് അപകടകരമായിരിക്കുമെന്ന വിലയിരുത്തലുമുണ്ട്. കെ സി വേണുഗോപാല്‍ആലപ്പുഴയില്‍ മല്‍സരിക്കുമെന്ന സൂചന ഉദാഹരണം. കോണ്‍ഗ്രസില്‍ അധികാരവടംവലി നടക്കുമെന്നും ഭരണം നടക്കില്ലെന്നുമുള്ള ഇടതു പ്രചരണത്തിന് ഇത് ആക്കം വര്‍ധിപ്പിക്കുകയാണ്. അധികാരത്തിനുവേണ്ട അടി നടക്കുമെന്ന സൂചന നിഷ്പക്ഷരായ വലിയൊരളവ് ജനത്തെമാറി ചിന്തിപ്പിക്കിമെന്നാണ് സൂചന. മുസ്ലിംപ്രീണനമാണ് കോണ്‍ഗ്രസിനെന്ന പ്രചരണം ഒരുപാട് പേരെ മാറ്റി ചിന്തിപ്പിക്കുമെന്ന വിലയിരുത്തലുണ്ട്.

കഴിഞ്ഞതവണ രമേശ് ചെന്നിത്തലയെ മറ്റുസമുദായങ്ങളില്‍ നിന്നകറ്റാന്‍ രമേശന്‍നായര്‍ എന്നൊരു വിശേഷണം കൊണ്ടുവന്നിരുന്നു.അത് ക്ളിക്കായെന്നാണ് ഇടതുവിലയിരുത്തല്‍. ഇത്തവണ വിഡി സതീശനാണ് മുന്നിലെന്നു കണ്ടുള്ള വ്യക്തിഹത്യ നടന്നുവരികയാണ്. കോണ്‍ഗ്രസിനെ നിഷ്പക്ഷമതികളില്‍നിന്നും അകറ്റുന്ന മതനേതാക്കളുടെ ഇടപെടല്‍, അധികാരത്തിനുവേണ്ടിയുള്ള തല്ല്,മുസ്ളിംപ്രീണനം എന്നീ പല കാര്‍ഡുകളും kകോണ്‍ഗ്രസിനെതിരെ കളിക്കുന്നുണ്ട്.ചില മുഖ്യമന്ത്രി സ്ഥാനമോഹികളോട് കേന്ദ്ര നേതൃത്വത്തിന്‍റെ പ്രോല്‍സാഹന നയത്തില്‍ സതീശന്‍ തന്‍റെ പ്രതിഷേധം അറിയിച്ചതായാണ് സൂചന. സതീശനെ മാറ്റി മറ്റാരെയെങ്കിലും കെട്ടിയിറക്കുന്നതിന്‍റെ സൂചനപോലും വലിയ പരാജയത്തിലേക്കു കൊണ്ടുപോകുമെന്ന കോണ്‍ഗ്രസ് അനുകൂല രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement