25.4 C
Kollam
Wednesday 26th August, 2026 | 07:48:53 PM
Home News Breaking News അഞ്ചു വര്‍ഷം മുന്‍പ് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് ‘ഒന്നാം നമ്പര്‍’...

അഞ്ചു വര്‍ഷം മുന്‍പ് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് ‘ഒന്നാം നമ്പര്‍’ കത്രിക

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം. അഞ്ചു വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തി. പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ഇവര്‍ ശസ്ത്രക്രിയക്ക് വിധേയമായത്. ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന തുടര്‍ന്നതോടെ വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. കഴിഞ്ഞ ദിവസം എക്‌സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. സംഭവത്തില്‍ പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

വേദന കാരണം വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും മൂത്രത്തില്‍ കല്ലെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്ന് മടക്കി അയച്ചതായും ഇവര്‍ പറയുന്നു സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്. വയറ്റില്‍ കത്രിക കണ്ടെത്തിയതിന് പിന്നാലെ തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുക്കാമെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വണ്ടാനത്തേക്ക് ശസ്ത്രക്രിയയ്ക്ക് പോകാന്‍ ഭയമെന്നാണ് ചികിത്സാപിഴവിന് ഇരയായ ഉഷ പറയുന്നത്.

നാളെ മുതല്‍ വണ്ടാനം മെഡിക്കല്‍ കോളജിന് മുന്നല്‍ സമരം ആരംഭിക്കുമെന്ന് പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോബിയാസ്. അഞ്ച് വര്‍ഷമായി ജോലി ചെയ്യാന്‍ പോലും കഴിയാതെ ഉഷ വേദന അനുഭവിക്കുകയാണ്. അവര്‍ തൊഴിലുറപ്പ് തൊഴിലാളിയാണ്. ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും തോബിയാസ് പറഞ്ഞു. ലളിതാംബിക എന്ന ഡോക്ടറാണ് ഓപ്പറേഷന്‍ നടത്തിയത്. വിഷയം ആശുപത്രിയെ അറിയിച്ചപ്പോള്‍ നാസര്‍ എന്ന ഡോക്ടര്‍ എല്ലാം ഒതുക്കിത്തീര്‍ക്കാം എന്ന് പറഞ്ഞതായും ആരോപണം ഉണ്ട്.