26.4 C
Kollam
Saturday 13th June, 2026 | 03:19:21 AM
Home News Breaking News പടനീക്കത്തില്‍ പതറിയോ സതീശന്‍, അതോ സമുദായമേലാളന്മാരുടെ ആയുധം ബൂമറാംങ് ആയോ

പടനീക്കത്തില്‍ പതറിയോ സതീശന്‍, അതോ സമുദായമേലാളന്മാരുടെ ആയുധം ബൂമറാംങ് ആയോ

Advertisement

തിരുവനന്തപുരം. സമുദായ നേതാക്കളുടെ വിമർശനത്തിൽ പാർട്ടിയിൽ നിന്ന് പിന്തുണയില്ലെങ്കിലും
നിലപാടിൽ ഉറച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമൂഹമാധ്യമങ്ങളില്‍ സതീശന് വന്‍ പിന്തുണ

സമുദായനേതാക്കളെ ക്കുറിച്ച് മോശമായി പറയില്ലെന്ന് പ്രതികരിച്ച വി ഡി സതീശൻ, എന്നാൽ വർഗീയതയ്ക്കെതിരെ
പോരാടുമെന്നും വ്യക്തമാക്കി. വ്യക്തിപരമായി രാഷ്ട്രീയ ജീവിതത്തിൽ എന്ത് നഷ്ടം വന്നാലും
പ്രശ്നമില്ലെന്നും വി ഡി സതീശൻ പറഞ്ഞു. സമുദായ നേതാക്കളുമായി സൗഹൃദത്തിൽ പോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത് എന്നാണ് സണ്ണിജോസഫിൻെറ പ്രതികരണം.

പ്രബല സമുദായ സംഘടനാ നേതാക്കൾ വാൾ എടുത്ത് നിൽക്കുമ്പോഴും പ്രതിപക്ഷ നേതാവ്
വിഡി സതീശന് കുലുക്കമില്ല.വർഗീയതയോട് സന്ധിയില്ലെന്ന് പ്രഖ്യാപിക്കുന്ന സതീശൻ
ഏതാക്രമണവും കുന്തമുനയും നേരിടാൻ തയ്യാറെന്നാണ് പറയുന്നത്. വർഗീയതയോട്
ഏറ്റുമുട്ടി തോറ്റ് നിലത്തുവീണാൽ അത് വിരോചിത ചരമമായിരിക്കും. താൻ പറഞ്ഞത് കോൺഗ്രസിന്റെയും UDFന്റെയും നിലപാട് ആണെന്നും സതീശൻ വ്യക്തമാക്കി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം
ശേഷിക്കെ പ്രബല ഹൈന്ദവ സമുദായങ്ങളുമായി
കൊമ്പുകോർക്കേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.അതുകൊണ്ടാണ് വി.ഡി
സതീശന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവരാൻ നേതാക്കൾ മടിക്കുന്നത്.അനുനയ നീക്കത്തിൻെറ
ഭാഗമായി ഇന്നലെ എൻ.എസ്.എസ് ആസ്ഥാനത്ത് പോയ കൊടിക്കുന്നിൽ സുരേഷും, യുഡിഎഫ്
കൺവീനർ അടൂർ പ്രകാശ് എന്നിവർ ഇത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നുതന്നെ ഒഴിഞ്ഞു
മാറി.പ്രതികരിച്ച KPCC അധ്യക്ഷൻ ആകട്ടെ കരുതലോടെയാണ് മറുപടി പറഞ്ഞത്

പ്രവർത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ ചെന്നിത്തലയുടെ പ്രതികരണവും
കരുതലോടെ തന്നെ .കെ.മുരളീധരൻ മാത്രമാണ് സതീശനെ പിന്തുണച്ചത്.

പ്രബലസമുദായനേതാക്കള്‍ ഒറ്റയടിക്ക് മുന്നോട്ടുവന്നതിനെ ആരോ ട്യൂണ്‍ ചെയ്തുവിട്ടതാണെന്ന മട്ടിലാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. ശബരിമലയില്‍ ഇത്രയും പ്രശ്നംങ്ങള്‍ ഉണ്ടായിട്ടും വാതുറക്കാത്തവര്‍ സതീശനെതിരെ വന്നതിന്‍റെ ലക്ഷ്യം ഇടതുപക്ഷത്തെ വിജയിപ്പിക്കുക എന്നത് മാത്രമാണെന്ന് ചിലര്‍ വിലയിരുത്തുന്നു. പിണറായിയും സതീശനും ഒക്കെ പോയാലും കേരളം നിലനില്‍ക്കും എന്ന സതീശന്‍റെ പ്രസ്ഥാവനയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ചുരുക്കത്തില്‍ സതീശന് വച്ചത് തിരിച്ച് വെള്ളാപ്പള്ളിക്കും സുകുമാരന്‍നായര്‍ക്കും കൊള്ളുമെന്ന മട്ടിലാണ് പ്രതികരണങ്ങള്‍ ഉള്ളത്. സതീശന് എതിരെ പറയുമ്പോള്‍ കോണ്‍ഗ്രസ് അതേറ്റുപിടിക്കുകയും വ്യാപകമായി സമുദായനേതാക്കളെ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുമ്പോള്‍ അത് ഇടതുപക്ഷത്തിന് ഗുണമായി വരുമെന്നുമാണത്രേ ഈനീക്കത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഉന്നം. രമേശ് ചെന്നിത്തലയെ പുകഴ്ത്തിയതും വേണ്ട ഗുണം ചെയ്തില്ല. മൊത്തത്തില്‍ ആയുധം ലക്ഷ്യം തെറ്റിയെന്ന വിവരമാണ് രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവയ്ക്കുന്നത്. മൗനമെന്ന കോണ്‍ഗ്രസ് വജ്രായുധത്തിന്‍റെ ശക്തി ഈ നേതാക്കള്‍ അറിയുകയും ചെയ്യും.

വെള്ളാപ്പള്ളിയെ അറിയുന്നവര്‍ ഇത്തരം അങ്കപ്പുറപ്പാടുകളെ ഗൗനിക്കില്ലെങ്കിലും ഒരു കാര്യവുമില്ലാതെ അടിയന്‍ലച്ചിപ്പോം മട്ടില്‍ ചാടിവീണ ജി സുകുമാരന്‍നായരുടെ നിലപാടിന് വ്യാപകമായ അതൃപ്തി സമുദായത്തിലുണ്ടായിട്ടുണ്ട്. ഇടതുഭരണത്തില്‍ നായര്‍ക്ക് എന്തുനേട്ടമുണ്ടായെന്ന മട്ടിലുള്ള ചോദ്യങ്ങള്‍ വ്യാപകമാണ്. വ്യക്തിപരമായി നേട്ടങ്ങളുടെ സൂചനകളും സമൂഹമാധ്യമങ്ങള്‍ പങ്കുവയ്ക്കുന്നു.

Advertisement