26.1 C
Kollam
Thursday 18th June, 2026 | 10:42:58 PM
Home News International ‘ഇന്ത്യയും വളരെയധികം ജാഗരൂഗരായിരിക്കണം. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേലില്‍ മാത്രമല്ല എത്തുന്നത്, അവയ്ക്ക് ലണ്ടന്‍, മുംബൈ,...

‘ഇന്ത്യയും വളരെയധികം ജാഗരൂഗരായിരിക്കണം. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേലില്‍ മാത്രമല്ല എത്തുന്നത്, അവയ്ക്ക് ലണ്ടന്‍, മുംബൈ, ന്യൂഡല്‍ഹി തുടങ്ങി യുഎസില്‍ പോലും എത്താന്‍ കഴിയും,ഹിസ്ബുള്ള ഭീഷണി അവസാനിക്കാതെ സമാധാനമില്ല; ലെബനനിലെ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍

Advertisement

ന്യൂഡല്‍ഹി: മധ്യപൂര്‍വേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുമ്പോഴും ലെബനനില്‍ സൈനിക നടപടികള്‍ തുടരുമെന്ന് ഇസ്രയേല്‍ ഉപവിദേശകാര്യ മന്ത്രി ഷാരന്‍ ഹാസ്‌കല്‍. അമേരിക്കയും ഇറാനും തമ്മില്‍ പുതിയ ധാരണാപത്രം ഒപ്പിടുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ നിലപാട് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഹാസ്‌കല്‍ ഇസ്രയേലിന്റെ നിലപാട് വിശദീകരിച്ചത്. ഈ ആഴ്ച മാത്രം ഹിസ്ബുള്ള ഇസ്രായേലിനെതിരെ രണ്ട് ആക്രമണങ്ങള്‍ നടത്തിയെന്നും അതിന്റെ ഉത്തരവാദിത്വം സംഘടന തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ ഏറ്റെടുത്തിരുന്നുവെന്നും ഇസ്രയേല്‍ പറഞ്ഞു. ഇത്തരത്തില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത ഇസ്രായേലിനുണ്ടെന്നും ഹാസ്‌കല്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കയും ഇറാനും തമ്മില്‍ ജനീവയില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളെ കുറിച്ചും ഹാസ്‌കല്‍ പ്രതികരിച്ചു. ഇത് ഒരു സമാധാന കരാറല്ലെന്നും മറിച്ച് ഭാവിയിലെ ചര്‍ച്ചകള്‍ക്കുള്ള ഒരു ചട്ടക്കൂട് മാത്രമാണെന്നും ഹാസ്‌കല്‍ വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈല്‍ ശേഷി, യുറേനിയം സമ്പുഷ്ടീകരണം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചയാകുകയെന്ന് അവർ പ്രതികരിച്ചു.

ചര്‍ച്ചകള്‍ക്കിടയില്‍ ഹിസ്ബുള്ള ആക്രമണം നടത്തിയാല്‍ ഇസ്രായേല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഹാസ്‌കല്‍ മുന്നറിയിപ്പ് നല്‍കി. ‘മുംബൈയെയോ ന്യൂഡല്‍ഹിയെയോ ഒരു ഭീകരസംഘടന ആക്രമിച്ചാല്‍ ഇന്ത്യ പ്രതികരിക്കില്ലേ? സ്വന്തം ജനങ്ങളെയും വീടുകളെയും സംരക്ഷിക്കാന്‍ ഏതൊരു ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരും ചെയ്യേണ്ടത് തന്നെയാണ് ഇസ്രയേലും ചെയ്യുന്നത്’ എന്നാണ് ഇസ്രയേല്‍ മന്ത്രിയുടെ പ്രതികരണം.

‘ഇന്ത്യയും വളരെയധികം ജാഗരൂഗരായിരിക്കണം. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേലില്‍ മാത്രമല്ല എത്തുന്നത്. അവയ്ക്ക് ലണ്ടന്‍, മുംബൈ, ന്യൂഡല്‍ഹി തുടങ്ങി യുഎസില്‍ പോലും എത്താന്‍ കഴിയും. അയല്‍രാജ്യങ്ങള്‍ക്കു നേരെയും ചില സഖ്യകക്ഷികള്‍ക്കും നേരെയും ഉള്‍പ്പെടെ മേഖലയിലുടനീളം ഇറാന്‍ വര്‍ഷങ്ങളായി ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഹാസ്‌കല്‍ പറഞ്ഞു.

ലെബനനിലെ സാഹചര്യം ഇപ്പോഴും അതീവ സംഘര്‍ഷഭരിതമാണ്. അമേരിക്കയുടെ മധ്യസ്ഥതയില്‍ നേരത്തെ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ പൂര്‍ണ വിജയത്തിലെത്തിയിട്ടില്ല. ഹിസ്ബുള്ള ആക്രമണം അവസാനിപ്പിക്കാതെ സൈനിക നടപടി നിര്‍ത്തില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍. ലെബനന്റെ തെക്കന്‍ മേഖലയില്‍ സുരക്ഷാ മേഖല നിലനിര്‍ത്തുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ലെബനനിലെ പല രാഷ്ട്രീയ നേതാക്കളും അന്താരാഷ്ട്ര സംഘടനകളും സമാധാന ശ്രമങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഹിസ്ബുള്ളയുടെ ആയുധപ്രവര്‍ത്തനങ്ങളും അതിര്‍ത്തി ആക്രമണങ്ങളും തുടരുന്ന സാഹചര്യത്തില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

ഇറാന്‍-അമേരിക്ക ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷം കുറയുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, ലെബനന്‍ വിഷയത്തില്‍ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിക്കാനുള്ള സാധ്യത ഇപ്പോള്‍ കുറവാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here