ടെഹ്റാൻ. ഇറാനും അമേരിക്കയും സമാധാന കരാറില്‍ ധാരണയില്‍ എത്തിയെന്ന് മാധ്യമ റിപ്പോർട്ട്. നിലവിലെ വെടിനിര്‍ത്തല്‍ 60 ദിവസം നീട്ടുന്നതിനും ആണവപദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിലുമാണ് ധാരണയായത്. ഇറാന്‍ കരാറിനെ തത്വത്തില്‍ അംഗീകരിച്ചെങ്കിലും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ അനുമതിക്കായി കാത്തിരിക്കുന്നുവെന്നാണ് സൂചന. ഇരുരാജ്യങ്ങളും ഒരു പുതിയ കരാറിലേക്ക് വളരെ അടുത്തെത്തിയിരിക്കുകയാണെന്നും എന്നാൽ ഔദ്യോഗികമായി അതിലേക്ക് എത്തിച്ചേർന്നിട്ടില്ലെന്നും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വ്യക്തമാക്കി. ടെഹ്റാന്റെ ആണവ പദ്ധതികളെ ഗണ്യമായി പിന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന ഒരു സാഹചര്യത്തിലാണ് നിലവിൽ യുഎസ് ഉള്ളതെന്നും ജെ ഡി വാൻസ് കൂട്ടിച്ചേർത്തു. കരാറിലെ ചില ഭാഷാപരമായ പ്രയോഗങ്ങളിലും പ്രത്യേകിച്ച് യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും ഇരുപക്ഷത്തെയും പ്രതിനിധികൾ ഇപ്പോഴും ചർച്ചകൾ നടത്തിവരികയാണെന്ന് ജെ ഡി വാൻസ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.
പുതിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം യാതൊരുവിധ നിയന്ത്രണങ്ങളോ നികുതികളോ തടസ്സങ്ങളോ ഇല്ലാതെ സുഗമമാക്കാൻ സാധിക്കും. കൂടാതെ, ഈ മേഖലയിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ മൈനുകളും 30 ദിവസത്തിനുള്ളിൽ ഇറാൻ നീക്കം ചെയ്യേണ്ടതുണ്ട്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായി പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും സഖ്യകക്ഷികൾക്കും നേരെ ഇറാൻ വലിയ രീതിയിൽ ആക്രമണം നടത്തിയിരുന്നു. തുടർന്ന് ഏപ്രിൽ 8ന് ഇരുരാജ്യങ്ങളും തമ്മിൽ ഒരു താൽക്കാലിക വെടിനിർത്തൽ കരാറിലെത്തിയെങ്കിലും പരസ്പരം ലംഘനമാരോപിച്ച് സംഘർഷാവസ്ഥ തുടർന്നു വരികയായിരുന്നു. അതിനിടയിലാണ് ഇപ്പോൾ പുതിയൊരു സമാധാന കരാറിലേക്ക് ഇരുപക്ഷവും നീങ്ങുന്നത്.



































