അബുദാബി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. നേരിട്ട് എത്തി സ്വീകരിച്ച് യുഎഇ പ്രസിഡന്‍റ്. നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായി എഫ് 16 യുദ്ധ വിമാനങ്ങളുടെ അകമ്പടി നൽകിയാണ് യുഎഇ സ്വീകരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അബുദാബി ആകാശത്ത് പ്രവേശിച്ച പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടിയായി യുഎഇയുടെ അത്യാധുനിക യുദ്ധവിമാനങ്ങൾ പറന്നു.
പ്രധാനമന്ത്രി സഞ്ചരിച്ചിരുന്ന ‘എയർ ഇന്ത്യ വൺ’ (ബോയിംഗ് 777-300ER) വിമാനത്തിന് ഇരുവശത്തുമായി യുഎഇ വ്യോമസേനയുടെ എഫ്-16 ബ്ലോക്ക് 60 ‘ഡെസേർട്ട് ഫാൽക്കൺ’ യുദ്ധവിമാനങ്ങൾ അകമ്പടി നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഒരു വിദേശ രാജ്യത്തെ ഭരണത്തലവന് നൽകാവുന്ന ഏറ്റവും ഉയർന്ന ആദരവുകളിൽ ഒന്നായാണ് ഈ അകമ്പടിയെ നയതന്ത്ര ലോകം കാണുന്നത്. മധ്യേഷ്യയിലെ യുദ്ധസാഹചര്യം മൂലം ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമായ സമയത്താണ് മോദിയുടെ ഈ സന്ദർശനം എന്നത് പ്രാധാന്യമർഹിക്കുന്നു.
അബുദാബിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ യുഎഇയിലെ ഉയർന്ന ഉദ്യോഗസ്ഥരും പ്രമുഖരും ചേർന്ന് സ്വീകരിച്ചു. മേഖലയിലെ സുരക്ഷയും ഊർജ്ജ പ്രതിസന്ധിയും പരിഹരിക്കുന്നതിൽ ഇന്ത്യയുടെയും യുഎഇയുടെയും സംയുക്ത നീക്കങ്ങൾ ഈ സന്ദർശനത്തിൽ നിർണ്ണായകമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചു രാജ്യങ്ങളിലെ സന്ദർശനത്തിന് തുടക്കമിട്ട് കൊണ്ടാണ് അദ്ദേഹം ഇന്ന് യുഎഇയിലെത്തിയത്. യുഎഇ സമയം പതിനൊന്ന് മണിക്ക് അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി രണ്ടര മണിക്കൂർ സമയമാകും അവിടെ ചെലവഴിക്കുക. പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മോദി ചർച്ച നടത്തും. പശ്ചിമേഷ്യൻ സംഘർഷം തുടരുമ്പോൾ യുഎഇക്ക് മോദി ഐക്യദാർഢ്യം അറിയിക്കും. പിന്നീട് നെതർലാൻറ്സിലേക്ക് തിരിക്കുന്ന മോദി, നോർവേ, ഡെൻമാർക്ക്, ഇറ്റലി എന്നീ രാജ്യങ്ങൾ കൂടി സന്ദർശിച്ച ശേഷമാകും മടങ്ങിയെത്തുക.




































